
കൊടുങ്ങല്ലൂർ: നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള വലിയ പദ്ധതിക്ക് ഗാന്ധി ജയന്തിദിനമായ നാളെ തുടക്കമാകുന്നു. നഗരസഭാ കൗൺസിലിൽ കൊടുങ്ങലൂരിനെ ശുചിത്വ നഗരമായി പ്രഖ്യാപിച്ചിരുന്നു. ഒരാൾ പ്രതിദിനം ശരാശരി 350 ഗ്രാം മാലിന്യം കണക്കാക്കിയാൽ ഇവിടെ നിന്നെല്ലാമായി 32 ടണ്ണോളം മാലിന്യം നഗരസഭാ പ്രദേശത്തെ വീടുകളിൽനിന്നും ഉദ്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. നിലവിൽ നഗരസഭയിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ള മാലിന്യ സംസ്‌കാരണ ഉപകരണങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുള്ള തുമ്പൂർമുഴി കമ്പോസ്റ്റ് ബിന്നുകൾ വഴിയും മേത്തല പ്ലാന്റ് വഴിയും സംസ്‌കാരിക്കപ്പെടുന്നത് 18 ടണ്ണോളം മാലിന്യം മാത്രമാണ്. ശേഷിക്കുന്ന 12 ടൺ മാലിന്യം സംസ്‌കരിക്കണമെങ്കിൽ ശേഷിക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ സ്ഥാപിക്കണം. ഇതിന്റെ ഭാഗമായി ഡോന്റ് വേസ്റ്റ് അവർ ടൈം എന്ന കാമ്പയിൻ പരിപാടി തുടങ്ങും.
ജനസംഖ്യ -71,440
ആകെ വീടുകൾ - 17000
സ്ഥാപനങ്ങൾ- 3496
നാളെ മുതൽ പ്രചരണം
നാളെ മുതൽ 10 വരെ ഗാർഹിക മാലിന്യ സംസ്‌കരണ പദവി സർവ്വേ പ്രചരണം. മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനം, കുട്ടികൾക്കായി ഓൺലൈനിൽ ചിത്ര രചന, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിക്കും. സർവ്വേ ഫലങ്ങൾ വിശകലനം ചെയ്യാൻ മുഴുവൻ വാർഡുകളിലും ഓൺലൈൻ ശുചിത്വസഭാ യോഗങ്ങൾ 14 മുതൽ 21 വരെയുള്ള തീയതികളിൽ നടക്കും.
നിസഹകരിക്കുന്നവർക്ക് ബോധവത്കരണം
കാമ്പയിനോട് നിസഹരിക്കുന്ന വീടുകളിൽ ബോധവൽക്കരണം 29നും പൂർത്തിയാക്കും. 30, 31 തീയതികളിൽ സമ്പൂർണ്ണ ശുചിത്വ വാർഡ് പ്രഖ്യാപനവും നവംബർ 1ന് സമ്പൂർണ ശുചിത്വ നഗരപ്രഖ്യാപനവും നടത്താനുള്ള പരിപാടികൾ യോഗത്തിൽ തയ്യാറാക്കിയിട്ടുണ്ട്.