 
കാഞ്ഞാണി: കരഭൂമിയിൽ നെൽക്കൃഷിയിറക്കിയ വടക്കേ കാരമുക്ക് കർഷകക്കൂട്ടായ്മയുടെ കരനെല്ല് കൃഷി കതിരണിഞ്ഞു. സുഭിക്ഷകേരളം പദ്ധതി പ്രകാരം കാരമുക്ക് വടക്ക് സി.പി.ഐ ബ്രാഞ്ച് കർഷക കൂട്ടായ്മയാണ് കരഭൂമിയിൽ നെൽക്കൃഷി പരീക്ഷിച്ച് വിജയഗാഥയിലെത്തിയത്. മണലൂർ പഞ്ചായത്ത് കാരമുക്ക് 18-ാം വാർഡിൽ 2.65 ഏക്കർ തരിശുഭൂമിയിലാണ് നെല്ലും പൂവും പച്ചക്കറികളും വിളയിച്ചത്.
സഹോദരങ്ങളായ പണ്ടാരൻ സുജിത്ത്, സുധീർ , സമീപവാസി ബാബു എന്നിവർ സൗജന്യമായി നൽകിയ കരഭൂമിയിൽ ധർമ്മൻ പറത്താട്ടിൽ, ഗിരീഷ് കാരമുക്ക് നേതൃത്വത്തിലുള്ള കർഷകക്കൂട്ടായ്മയാണ് കൃഷിയിറക്കിയത്. ഇതിൽ 2.35 ഏക്കറിൽ നെല്ലും ശേഷിക്കുന്ന സ്ഥലത്ത് പച്ചക്കറി ഉൾപ്പെടെയുള്ള മറ്റ് വിളകളാണ് ചെയ്തത്. 120 ദിവസം പ്രായമുള്ള ഉമയും ജ്യോതി വിത്തുകളാണ് പരീക്ഷിച്ചത്.
കഴിഞ്ഞ ജൂലായിലാണ് കൃഷി തുടങ്ങിയത്. നെല്ല് കൂടാതെ വഴുതന, വെണ്ട, കൊത്തമര, ബജിമുളക്, ജെണ്ട് മല്ലി പൂവ്വും കൃഷിയിലുണ്ട്. കാരമുക്ക് സഹകരണബാങ്കാണ് 2600ഓളം പച്ചക്കറി തൈകളും ജൈവവളങ്ങളും നൽകിയത്. പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് തുടങ്ങിയെങ്കിലും നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ അടുത്ത ദിവസം തന്നെ കൊയ്ത്തുത്സവം നടത്തുവാനുള്ള ഒരുക്കത്തിലാണ് കർഷക കൂട്ടായ്മ ഭാരവാഹികൾ. കൂട്ടായ്മ ഭാരവാഹികൾക്കൊപ്പം സമീപവാസികളായ ഷാജു ചുള്ളിയിൽ, ജോമി കുരുതുകുളങ്ങര, വിജയൻ വെളേക്കത്ത്, സ്റ്റെല്ലാ സ്റ്റീഫൻ, ജെസി വിൻസെന്റ് തുടങ്ങി നിരവധി അംഗങ്ങളുടെ പ്രയത്നമാണ് കരനെൽക്കൃഷിയെ വിജയഗാഥയിലെത്തിച്ചത്.
"ഉമ, ജ്യോതി വിത്തുകൾ ഉപയോഗിച്ചാണ് കരനെൽക്കൃഷി ചെയ്തത്. വിളവെടുപ്പ് ഒക്ടോബർ മാസം അവസാനത്തോട് കൂടി ഉണ്ടാകും.
ധർമ്മൻ പറത്താട്ടിൽ
രക്ഷാധികാരി
വടക്കെ കാരമുക്ക് കർഷക കൂട്ടായ്മ
"തരിശുഭൂമികൾ കൃഷിയോഗ്യമാക്കാനും കരനെൽക്കൃഷിക്കും വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും സാഹയങ്ങളും മണലൂർ കൃഷിഭവനിൽ നിന്നും ചെയ്തു കൊടുക്കും
നിഖിത ഒ.എം
കൃഷിഓഫിസർ, മണലൂർ