
ചെറിയൊരു വാക്കുതർക്കം. അത് മൂത്ത് കൈയാങ്കളി. ഇടനിലക്കാരനായി രാഷ്ട്രീയം. ഒടുവിൽ കത്തിക്കുത്ത്. നെഞ്ചിനുതാഴെ കുത്തേറ്റ സി.പി.എം. നേതാവ് തൽക്ഷണം മരിക്കുന്നു. മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിലും. സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ (28) കൊലപ്പെടുത്തിയ സംഭവം ഒരു നാടിനെ മാത്രമല്ല, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാ മനുഷ്യരേയും ഞെട്ടിച്ചു. അമിതവേഗത്തിൽ ബൈക്ക് ഓടിച്ചതിന് ഒരു ചെറുപ്പക്കാരനെ ചോദ്യം ചെയ്തത് കൊലപാതകത്തിലേക്കും രാഷ്ട്രീയ വിരോധത്തിലേക്കും വഴിതെളിക്കുന്ന സാഹചര്യം ഞെട്ടലോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. കൊലപാതകം നടന്ന ദിവസം തന്നെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ചെറിയൊരു തർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള കൈയാങ്കളിയാവുകയും അത് പരിഹരിക്കാനുള്ള ശ്രമം കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പൊലീസ് നൽകിയ പ്രാഥമിക സൂചന. തൊട്ടുപിന്നാലെ മന്ത്രി എ.സി. മൊയ്തീൻ, പ്രതികൾ സംഘപരിവാറുകാരാണെന്ന് പ്രസ്താവിച്ചതോടെ കൊലപാതകത്തിന് രാഷ്ട്രീയമാനം വന്നു. എന്നാൽ പൊലീസ് രാഷ്ട്രീയ ബന്ധം അന്നേരം സ്ഥിരീകരിച്ചില്ല. ഈ പ്രസ്താവന നടത്തിയതിന് ബി.ജെ.പി. മന്ത്രിക്കെതിരേ രംഗത്തെത്തി.
സംഭവത്തിന് പിന്നിൽ സി.പി.എമ്മിലെ വിഭാഗീയതയാണെന്നും കൊലപാതകത്തിൽ ബി.ജെ.പിക്കോ, സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ പറഞ്ഞു. പ്രതി സ്ഥാനത്തുള്ളവരെന്ന് പൊലീസ് പറയുന്ന നന്ദനും കൂടെയുണ്ടായിരുന്നവരുമെല്ലാം സി.പി.എമ്മിന്റെ സജീവ പ്രവർത്തകരായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറയുമ്പോൾ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ മന്ത്രി എ.സി. മൊയ്തീൻ വ്യാജ പ്രചാരണം നടത്തുകയാണെന്നും ലൈഫ് ഫ്‌ളാറ്റ് അഴിമതി കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. മൊയ്തീനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ പേരിലായാലും അല്ലെങ്കിലും ഇത്തരം കൊലപാതകങ്ങൾ സഹിക്കാനാവില്ല, പ്രത്യേകിച്ച് കൊവിഡിന്റെ ഭീതി തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ.
നീതിയുടെ ഹത്യ
സംഗീത നാടക അക്കാഡമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ അനുകൂലിച്ച് വലിയൊരു വിഭാഗം ഇടത് സാംസ്കാരിക പ്രവർത്തകർ തന്നെ രംഗത്തെത്തി. രാമകൃഷ്ണന് നീതി ലഭിച്ചില്ലെന്നും ജാതി-ലിംഗവിവേചനം നേരിട്ടെന്നും സാംസ്കാരിക ലോകം തീർത്തുപറഞ്ഞു. അതോടെ സി.പി.എം. പ്രതിരോധത്തിലായി.
സംസ്ഥാന സർക്കാരിനെയും പട്ടികജാതി, സാംസ്കാരിക മന്ത്രി എ.കെ ബാലനെയും അക്കാഡമി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവരേയും വിമർശിച്ച് ചേരമ സാംബവ ഡവലപ്പ്മെന്റ് സൊസൈറ്റി വാർത്താസമ്മേളനം നടത്തുകയും ചെയ്തതോടെ വിഷയം മറ്റ് സംഘടനകളും ഏറ്റെടുത്തു. ജില്ലയിലെ സി.പി.എം നേതൃത്വം വിഷയത്തിൽ പ്രതികരിച്ചില്ല. പുരോഗമനകലാ സാഹിത്യ സംഘവും സാഹിത്യ, സാംസ്കാരിക പ്രവർത്തകരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമുയർത്തി. ഞായറാഴ്ച രാത്രി തന്നെ, ഏതാനും ആഴ്ചകൾ മുൻപുളള ആർ.എൽ.വി. രാമകൃഷ്ണന്റെ നൃത്താവതരണത്തിന്റെ വീഡിയോ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പ്രതിഷേധത്തിന്റെ ഭാഗമായാണെന്നും വ്യാഖ്യാനമുയർന്നു. മണിക്കൂറുകൾക്കുളളിൽ 30,000 പേരാണ് ഈ വീഡിയോ കണ്ടത്. കലാമേഖലയിലുളളവർ ശക്തമായ പ്രതിഷേധം കമന്റായി രേഖപ്പെടുത്തി. സംവിധായകൻ വിനയൻ അടക്കമുള്ളവർ സിനിമാമേഖലയിൽ നിന്ന് രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. സംഗീതനാടക അക്കാഡമിയിൽ ഏകാധിപത്യ ഭരണമാണെന്നും വിമർശനമുയർന്നു.
അതേസമയം, രാമകൃഷ്ണന് നീതി കിട്ടുന്നത് വരെ സമരം നടത്താനായിരുന്നു ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയുടെ തീരുമാനം. പട്ടികജാതി വിഭാഗത്തിൽപെട്ട ആളായതിനാലാണ് ജാതിപറയാതെ ആക്ഷേപം ഉയർത്തിയതെന്നാണ് ഇവരുടെ ആരോപണം. കലാഭവൻ മണിയുടേതും സഹോദരൻ രാമകൃഷ്ണന്റേതും കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ജാതിവിവേചനം പോലെ തന്നെയാണിതെന്നും അവർ ചൂണ്ടിക്കാട്ടി. അക്കാഡമിയുടെ അവഗണന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും , നവോത്ഥാനത്തിന്റെ യശസിന് മങ്ങലേൽപ്പിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ഇടപെട്ട് അക്കാഡമിയെ തിരുത്തണമെന്നും സി.പി.ഐ അനുകൂല സംഘടനയായ യുവകലാ സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശനും ആവശ്യപ്പെട്ടിരുന്നു. രാമകൃഷ്ണൻ ആശുപത്രി വിട്ടെങ്കിലും വാദ,പ്രതിവാദങ്ങളും വിവാദങ്ങളും വിട്ടമട്ടില്ല.