ചാവക്കാട്: മലയാളി മാദ്ധ്യമ പ്രവർത്തകനും കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേണലിസ്റ്റിന്റെ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പൊലീസിന്റെ നടപടി അങ്ങേയറ്റം അപലപനീയവും കടുത്ത പ്രതിഷേധാർഹവുമാണെന്ന് പൗരാവകാശ വേദി യോഗം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിൽ ഫോർത്ത് എസ്റ്റേറ്റായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തെ കൂച്ചുവിലങ്ങിടാനുള്ള ഭരണകൂട നടപടിയിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണം. ഒരു ജനാധിപത്യ സർക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത തീരുമാനങ്ങളും പ്രവൃത്തികളുമാണ് ഉത്തർപ്രദേശിൽ യോഗി സർക്കാർ കൈക്കൊള്ളുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
എംപിമാരും, വിവിധ രാഷ്ട്രീയ നേതാക്കളും ശക്തമായ പ്രതിഷേധം ഉയർത്തി രാഷ്ട്രപതിയോട് ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച സാഹചര്യത്തിൽ രാഷ്ട്രപതി അടിയന്തര ഇടപെടൽ നടത്തി സിദ്ദിഖ് കാപ്പനെ ഉടൻ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും പൗരാവകാശ വേദി ആവശ്യപ്പെട്ടു.
പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അദ്ധ്യക്ഷനായി. സെക്രട്ടറി കെ.യു. കാർത്തികേയൻ, കെ.വി. അമീർ, വി.പി. സുഭാഷ്, കെ.പി. അഷറഫ്, ടി.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.