
ചേർപ്പ്: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ യൂട്യൂബിലൂടെ അപവാദപ്രചാരണം നടത്തിയ മൂന്ന് യുവാക്കൾക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു. പാറളം പഞ്ചായത്തിലെ പള്ളിപ്പുറം തേലപ്പുറത്ത് വീട്ടിൽ അഭിഷേക് (24), കോടന്നൂർ ആലപ്പാട്ട് ബിബിൻ (24), അമ്മാടം പല്ലിശ്ശേരി വീട്ടിൽ ജോയൽ ജോസ് (24) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഒരു സ്വകാര്യ ചാനലിൽ നടന്ന സംഗീതപരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് ഇവർ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്. തന്നെ വ്യക്തിപരമായി സാമൂഹിക മാദ്ധ്യമം വഴി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ യുവാക്കൾ പിന്നീട് പോയെങ്കിലും രക്ഷിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോയും യുവാക്കൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ യൂട്യൂബിൽ ഇട്ട വീഡിയോ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്.