
തൃശൂർ: കഞ്ചാവ് കേസിലെ പ്രതി കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ മർദ്ദനമേറ്റ് മരിക്കുകയും റിമാൻഡിലായ 17 വയസുകാരന് മർദ്ദനമേൽക്കുകയും ചെയ്ത സംഭവങ്ങളിൽ വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് അടക്കം മൂന്നു പേർക്ക് സസ്‌പെൻഷൻ. ജില്ലാ ജയിലിന് കീഴിലുള്ള സംവിധാനത്തിലുണ്ടായ മേൽനോട്ടക്കുറവിന്റെ പേരിലാണ് ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനെ സസ്‌പെൻഡ് ചെയ്തതെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ആരോപണ വിധേയരായ ഡെപ്യുട്ടി പ്രിസൺ ഓഫീസർ എം.എസ്.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എ.ആർ.രമേഷ് എന്നിവരാണ് സസ്‌പെൻഷന് വിധേയരായ മറ്റ് രണ്ട് പേർ. കഞ്ചാവ് കേസ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീർ മരിച്ച ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. പ്രതികളുടെ കൊവിഡ് പരിശോധനാഫലം വരുന്നത് വരെ പാർപ്പിക്കുന്ന അമ്പിളിക്കല നിരീക്ഷണകേന്ദ്രം പൂട്ടാനും തീരുമാനിച്ചു. ഇനി മുതൽ ജില്ലാ ജയിലിലെ ഒഴിഞ്ഞ് കിടക്കുന്ന മൂന്നു ബ്ലോക്കുകളിൽ ആയിരിക്കും പ്രതികളെ പാർപ്പിക്കുക.
മർദ്ദനം നടന്ന തൃശൂരിലെ അമ്പിളിക്കല കൊവിഡ് കെയർ സെന്റർ, വിയ്യൂർ സബ് ജയിൽ, 17 വയസുകാരനെ പാർപ്പിച്ചിരിക്കുന്ന രാമവർമ്മപുരം ജുവനൈൽ ഹോം എന്നിവിടങ്ങളിൽ ഡി.ജി.പി നടത്തിയ സന്ദർശനത്തിനും പ്രതികളിൽ നിന്നും ശേഖരിച്ച മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടികൾ.
ഷമീർ മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാകൂവെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട അരുണും രമേഷും രണ്ട് കേസുകളിലും ഉൾപ്പെട്ടിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ മറ്റ് രണ്ട് പേർക്ക് ഇതിൽ പങ്കുണ്ടോയെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം എറണാകുളം വനിതാ ജയിലിൽ കഴിയുന്ന ഷമീറിന്റെ ഭാര്യയുടെയും, സഹതടവുകാരായിരുന്ന കൊലപാതക, പോസ്‌കോ കേസുകളിലെ പ്രതികളുടെയും മൊഴി ഡി.ജി.പി എടുത്തിരുന്നു. ഇന്നലെ രാവിലെ അമ്പിളിക്കലയിൽ എത്തിയ ഡി.ജി.പി അവിടെ കഴിയുന്നവരിൽ നിന്നും സബ്ജയിലുള്ള ഷമീറിനൊപ്പം പിടിയിലായ ജാഫറിൽ നിന്നും മൊഴിയെടുത്തു.
മേലധികാരികളിൽ വിവരം ധരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കാരണം ആരോപിച്ചാണ് ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനെ സസ്‌പെൻഡ് ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിൽ അസി.സൂപ്രണ്ടായിരുന്ന രാജു എബ്രഹാം, മാസങ്ങൾക്ക് മുമ്പാണ് ജില്ലാ ജയിൽ സൂപ്രണ്ടായി ചുമതലയേറ്റത്. ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ട് സാജനാണ് തൃശൂർ ജില്ലാ ജയിലിലെ പുതിയ സൂപ്രണ്ട്. ഇതിനിടെ ഷമീർ മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.
റിമാൻഡ് പ്രതികളെ താമസിപ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ മൂഴുവൻ സമയ മേൽനോട്ടത്തിന് രണ്ട് അസി. പ്രിസൺ ഓഫീസർമാരെ നിയമിക്കാൻ കഴിഞ്ഞ ദിവസം ജയിൽ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.