
തൃശൂർ : ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദിവാജിമൂല മേൽപ്പാലം റോഡിലൂടെ ദുരിതയാത്ര. അറിഞ്ഞിട്ടും കണ്ണ് തുറക്കാതെ കോർപറേഷൻ.
സെപ്തംബർ ഒമ്പതിനാണ് പണി പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രി മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് പോലും ടാറിംഗ് നടത്താതെയായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് എതാനും ആഴ്ചകൾക്ക് ശേഷം റോഡിൽ അൽപ്പം മെറ്റൽ വിരിച്ച് കടന്നു കളഞ്ഞ കോർപറേഷൻ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ മഴയിൽ പഴിചാരി രക്ഷപ്പെടുകയാണ് അധികൃതർ. അഞ്ച് വർഷം മുമ്പ് ആരംഭിച്ച നിർമ്മാണ പ്രവർത്തനമാണ് ഇതുവരെയും പൂർത്തിയാക്കാതെ കിടക്കുന്നത്. മഴയായാലും വെയിലായാലും ഇതിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. വിരിച്ച മെറ്റലുകൾ പൊന്തി വാഹനം തെന്നി വീഴുന്ന അവസ്ഥയാണ്.
മഴ ശക്തമായതോടെ പല സ്ഥലങ്ങളിലും വലിയ കുഴികളും രൂപപ്പെട്ടു കഴിഞ്ഞു. പൂത്തോൾ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇവിടത്തെ കാനയുടെ നിർമ്മാണവും പൂർത്തിയാക്കാനായില്ല. പണി പൂർത്തിയായ റോഡിന്റെ പ്ലാൻ വരച്ച് ഫ്‌ളക്‌സുകൾ സ്ഥാപിച്ചാണ് വൻ പ്രചരണം നടത്തി റോഡിന്റെ ഉദ്ഘാടനം നടത്തിയത്.
മന്ത്രിമാർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ പാലത്തിന് മുകളിൽ പന്തലിട്ടായിരുന്നു ആഘോഷ പൂർവ്വം ഉദ്ഘാടനം നടത്തിയത്. അപ്രോച്ച് റോഡിന് പുറമേ കൈവരികൾ സ്ഥാപിക്കൽ, വൈദ്യുതി ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതും പൂർത്തിയാക്കാതെയായിരുന്നു ഉദ്ഘാടനം. നിർമ്മാണം പൂർത്തിയാക്കാതെ പാലം തുറന്ന് കൊടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലത്തിന് മുകളിൽ സമരം ചെയ്തിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളും സമരവുമായി രംഗത്ത് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
പണി പാതിയിൽ
"ടാറിംഗിന് തടസമായത് മഴയാണ്. മഴ മാറി നിന്നാൽ ദിവാജി മൂലയിലെയും നഗരത്തിലെ മറ്റ് റോഡുകളുടെയും ടാറിംഗ് ആരംഭിക്കും
അജിതാ ജയരാജൻ
കോർപറേഷൻ മേയർ
കുരുക്കഴിയാതെ കുതിരാൻ
തൃശൂർ: കുതിരാനിലെ കുരുക്ക് ഒഴിയുന്നില്ല, യാത്രക്കാർ മണിക്കൂറുകൾ പെരുവഴിയിൽ. കഴിഞ്ഞ ദിവസം 20 മണിക്കൂറിലധികമാണ് ദേശീയ പാതയിൽ കുരുക്ക് അനുഭവപ്പെട്ടത്. റോഡുകളിലെ കുഴിയാണ് കുരുക്ക് മുറുകാൻ പ്രധാന കാരണം. ഇന്നലെയും മണിക്കൂറുകൾ യാത്രക്കാർ ദുരിതത്തിലായി. കൊമ്പഴ മുതൽ ചുവന്നമണ്ണ് വരെയാണ് കുരുക്ക് രൂക്ഷം.