jayaraj-potti

മാള: കൊവിഡ് മഹാമാരി ഒഴിഞ്ഞ് ശാന്തിയും സമാധാനവും നൽകണേയെന്ന പ്രാർത്ഥനയുമായി മാള പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ നിന്ന് വി.കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തിയാകും. പരേതരായ കൃഷ്ണൻ എമ്പ്രാന്തിരിയുടെയും ലക്ഷ്മി അന്തർജ്ജനത്തിന്റെയും ഇളയ മകനായ ജയരാജ് പോറ്റി 2005 - 2006 വർഷത്തിൽ മാളികപ്പുറം മേൽശാന്തിയായിരുന്നപ്പോൾ മുതൽ ആഗ്രഹിച്ചതാണ്. അടുത്ത ദിവസം ശബരിമലയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പ് നടക്കുമ്പോൾ വീട്ടിലായിരുന്ന അദ്ദേഹം 8.30 ഓടെ ആളൂർ നാറാണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോയി. ഈ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

അമ്മയില്ലെന്ന സങ്കടത്തിൽ

ആഗ്രഹം സഫലമായപ്പോൾ കാണാൻ അമ്മയില്ലെന്ന സങ്കടത്തിൽ വി.കെ ജയരാജ് പോറ്റി. മകൻ ശബരിമല മേൽശാന്തിയായി കാണണമെന്ന ആഗ്രഹം സഫലമാകാതെയാണ് കഴിഞ്ഞ ഏപ്രിലിൽ അമ്മ ലക്ഷ്മി അന്തർജ്ജനം യാത്രയായത്. അച്ഛൻ കൃഷ്ണൻ എമ്പ്രാന്തിരി കൊച്ചിൻ ദേവസ്വം ബോർഡിലെ ഐരാണിക്കുളം മഹദേവ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അച്ഛനിൽ നിന്നാണ് പൂജാവിധികൾ പഠിച്ചത്. മികച്ചൊരു ജ്യോതിഷിയുമാണ് ജയരാജ്. ജ്യേഷ്ഠ സഹോദരൻ മോഹനൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ : ഉമാദേവി. മക്കൾ : ആനന്ദ് കൃഷ്ണൻ (ബി.എസ് സി വിദ്യാർത്ഥി), അർജ്ജുൻ കൃഷ്ണൻ (പ്ലസ് വൺ വിദ്യാർത്ഥി).

"ശബരിമല തീർത്ഥാടനം മാത്രമല്ല അതിനേക്കാളുപരി ജനങ്ങളുടെ ജീവിതം നിശ്ചലമായ അവസ്ഥയാണുള്ളത്. കഴിഞ്ഞ 12 വർഷമായി ഈയൊരു നിയോഗത്തിനായി അപേക്ഷിക്കുന്നു. ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. നറുക്കെടുപ്പിൽ ആദ്യ എട്ട് പേർക്കും മേൽശാന്തി നറുക്ക് ലഭിക്കാതെ അവസാനത്തെ ആളായ തനിക്ക് നിയോഗം ലഭിച്ചത് ഭഗവാൻ അയ്യപ്പന്റെ കടാക്ഷമായി കരുതുന്നു

വി.കെ ജയരാജ് പോറ്റി