ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പറയൻകടവ് പാലത്തിന്റെ നിർമ്മാണത്തിനായി 26.69 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ.യു അരുണൻ എം.എൽ.എ അറിയിച്ചു. 2016 - 17 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്റെ സ്ഥല പരിശോധന, ഡിസൈൻ എന്നിവ പൂർത്തിയാക്കി കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബിയിൽ സമർപ്പിച്ചാണ് അംഗീകാരം നൽകിയത്. പറയൻകടവ് പാലം കനോലി കനാലിനു കുറുകെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കാട്ടൂർ പഞ്ചായത്തിനെയും കയ്പമംഗലം നിയോജക മണ്ഡലത്തിലെ എടത്തിരുത്തി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് നിർമ്മാണം നടത്തുന്നത്. നിർദ്ദിഷ്ട പാലത്തിന് മൊത്തം 194.18 മീറ്റർ നീളം ഉണ്ടാകും. പാലത്തിന് പുറമെ 70 മീറ്റർ അപ്രോച്ച് റോഡ് കാട്ടൂർ പഞ്ചായത്തിലും 90 മീറ്റർ അപ്രോച്ച് റോഡ് എടത്തിരുത്തി പഞ്ചായത്തിലും പുതുതായി നിർമ്മാണം നടത്തും. കൂടാതെ 340 മീറ്റർ സർവീസ് റോഡ് നിർമ്മാണത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. പാലം നിർമ്മിക്കുന്നതിനാവശ്യമായ 127.852 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനായി 6.89 കോടിയും വകയിരുത്തിയിട്ടുണ്ട്. പാലത്തിന് 11.05 മീറ്റർ വീതിയാണ് ഉണ്ടാകുക. ഇതിൽ 7.50 മീറ്റർ ക്യാരേജ് വേയും രണ്ട് സൈഡിലും 1.50 മീറ്റർ ഫുട്പാതും ക്രമീകരിച്ചിട്ടുണ്ട്. പറയൻകടവ് പാലം നിലവിൽ വരുന്നതോടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് തീരദേശ മേഖലയിലേക്കുള്ള യാത്ര എളുപ്പമാകും.