online

തൃശുർ: കൊവിഡിനെ തുടർന്ന് ഓൺലൈൻ ക്ലാസുകളിൽ മുഴുകുന്ന കുട്ടികൾക്ക് വിരക്തിയേറുന്നു. കുട്ടികളിൽ കൂടുതൽ പേർ ക്ലാസുകളിൽ നിന്നും ഉൾവലിയുന്നതായാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. സ്‌കൂളുകളിൽ പോകാൻ അനുമതി നൽകണമെന്ന് കുട്ടികളിൽ പലരും രക്ഷിതാക്കളോട് ആവശ്യപ്പെടുന്നതായി അദ്ധ്യാപകരും വ്യക്തമാക്കുന്നു.

ഒരേ ശൈലിയിൽ ആവർത്തന വിരസത ഉണ്ടാക്കുന്നതിനാൽ വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസ് കുട്ടികൾക്ക് മടുത്തതായി രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. തുടക്കത്തിൽ കൃത്യസമയത്ത് ടി.വിക്ക് മുന്നിൽ ക്ലാസുകളിലിരുന്നിരുന്ന കുട്ടികൾ പലരും ഇപ്പോൾ അതിന് തയ്യാറാകുന്നില്ല. പലരും ക്ലാസുകൾ പിന്നീട് കാണുകയാണ് ചെയ്യുക. കൊവിഡ് സമ്പർക്ക വ്യാപനം വല്ലാതെ കൂടുന്ന സാഹചര്യത്തിൽ പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് ഇതല്ലാതെ മാർഗങ്ങളില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വാദം. അദ്ധ്യാപകരുടെ ശൈലി മാറാതെ ക്ലാസുകൾ രസകരമാവില്ലെന്നാണ് കുട്ടികളുടെ അഭിപ്രായം. കുട്ടികളുടെ സാഹചര്യം മനസിലാക്കി ക്ലാസ് മുറികളിൽ പ്രയോഗിക്കാനാവുന്ന തന്ത്രങ്ങൾ ഓൺലൈനിൽ പയറ്റാനാവില്ലെന്ന് അദ്ധ്യാപകരും പറയുന്നു.

ഗൗരവത്തിലെടുക്കുന്നവർ 10 മുതൽ 12 വരെ ഉള്ളവർ

ചെറിയ ക്ലാസുകളിലെ കുട്ടികൾ മടുപ്പ് മാറ്റുന്നതിന് യൂണിഫോം ധരിച്ച് പുസ്തക ബാഗുമായി ടി.വിക്ക് മുന്നിൽ ഇരിക്കുന്ന ദൃശ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ വരെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ക്ലാസുകളിൽ അൽപ്പമെങ്കിലും ഗൗരവം കാണിക്കുന്നത് പ്ലസ്ടു വിദ്യാർത്ഥികളാണ്. പിന്നെ പത്താം തരത്തിലും. രണ്ട് വിഭാഗത്തിലും പൊതു പരീക്ഷ ഉള്ളതിനാൽ ഓൺലൈൻ ട്യൂഷനെ ആശ്രയിക്കുന്നവരും ഏറെയാണ്. എന്നാൽ അതും ഓൺലൈനിലായതിനാൽ കുട്ടികൾക്ക് അത്രയ്ക്ക് ദഹിക്കുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണിലേക്ക് ചേരേണ്ടവർ ഇതുവരെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിട്ടില്ല. പത്താം ക്ലാസ് അവസാനിച്ച് പരീക്ഷ തുടങ്ങിയപ്പോഴാണ് കൊവിഡ് പ്രതിസന്ധി രൂപപ്പെട്ടത്.

കുട്ടികൾ സമ്മർദ്ദത്തിൽ

ഒരു ഭാഗത്ത് ഓൺലൈൻ ക്ലാസുകളും മറുഭാഗത്ത് പുറത്തുപോകാനാവാത്ത സാഹചര്യവും വന്നതോടെ കുട്ടികൾ ഏറെ സമ്മർദ്ദത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ഒക്ടോബറിലും സ്‌കൂൾ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഊഴം വച്ച് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനുള്ള പദ്ധതി സമ്പർക്കരോഗം കൂടുന്ന സാഹചര്യത്തിൽ ഈ വർഷം നടക്കുമോ എന്ന ചോദ്യം അദ്ധ്യാപകരിൽ നിന്നും ഉയരുന്നുമുണ്ട്. കഴിഞ്ഞ എപ്രിലിന് ശേഷം കുട്ടികളുടെ ലോകം വീടുകളിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അടുത്ത ബന്ധു വീടുകളിൽ പോലും പോകാനാവാത്ത സാഹചര്യമാണുള്ളത്.