central-team

തൃശൂർ: കൊവിഡ് വ്യാപനം കുറയ്ക്കാൻ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ഉദാസീന മനോഭാവം കൂടുതൽ സമ്പർക്ക വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം. രോഗ പ്രതിരോധ പ്രവർത്തനം നേരിട്ട് വിലയിരുത്താൻ തൃശൂർ ജില്ലയിൽ സന്ദർശനം നടത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ചു. ജനുവരി 30ന് ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ ജില്ലയിൽ നടത്തിയ പ്രതിരോധ പ്രവർത്തനം കളക്ടർ എസ്. ഷാനവാസ് സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.


ജനുവരി 30 മുതൽ ഒക്ടോബർ 16 വരെ ജില്ലയിലെ വിവിധ ചന്തകൾ, റെയിൽവേ സ്റ്റേഷൻ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പ്രതിരോധ പ്രവർത്തനം, ലോക്ഡൗണിനോട് അനുബന്ധിച്ച് നടത്തിയ വിവിധ മിഷനുകൾ, റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം, കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തി വരുന്ന പ്രവർത്തനം, സമ്പർക്കങ്ങളുടെ തിരഞ്ഞുപിടിക്കൽ, സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയ ബോധവത്കരണ പരിപാടികൾ തുടങ്ങിയവ കളക്ടർ വിശദീകരിച്ചു.


ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രവർത്തനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ധരിപ്പിച്ചു. കൊവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവർത്തന രീതിയും പ്രതിരോധരീതിയും കളക്ടർ വിശദീകരിച്ചു. രാവിലെ ഗവ. മെഡിക്കൽ കോളേജും മുളങ്കുന്നത്തുകാവ് കില സി.എഫ്.എൽ.ടി.സിയും സന്ദർശിച്ച സംഘം ഉച്ചയ്ക്ക് ശേഷം നാട്ടിക സി.എഫ്.എൽ.ടി.സി, കുന്നംകുളം, ചൂണ്ടൽ, ഗുരുവായൂർ എന്നീ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി സന്ദർശിച്ച ശേഷം മടങ്ങി.


ജില്ലാതല അവലോകന യോഗത്തിൽ സംഘം പങ്കെടുത്തു. കേന്ദ്ര റീജ്യണൽ ആരോഗ്യ കുടുംബ ക്ഷേമകേന്ദ്രം, തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിൻ, ന്യൂഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോ. നീരജ് കുമാർ ഗുപ്ത എന്നിവരാണ് നിരീക്ഷണത്തിനെത്തിയത്. അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി വിശ്വനാഥൻ, ഡി.എം.ഒ ഡോ. കെ.ജെ റീന, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, എൻ.എച്ച്.എം ഡി.പി.എം ഡോ. ടി.വി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.