തൃശൂർ: ജില്ലയിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ നടത്തറ പഞ്ചായത്തിൽ മണലിപ്പുഴയ്ക്ക് കുറുകെ 10.42 കോടിയുടെ ഭരണാനുമതിയിൽ ശ്രീധരിപ്പാലം നിർമ്മാണത്തിനൊരുങ്ങുന്നു. ചവറാംപാടംകൂട്ടാല പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിർമ്മാണം. പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് കെ. രാജൻ അദ്ധ്യക്ഷനായി.

നിലവിലുള്ള നടപ്പാലം സഞ്ചാരയോഗ്യമല്ലാത്തതിനെ തുടർന്ന് 2016 - 2017 വർഷത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരു വശത്തേയ്ക്കും വാഹനങ്ങൾ പോകാവുന്ന വിധത്തിൽ ശ്രീധരിപ്പാലം നിർമ്മിക്കുന്നത്. നിലവിൽ 1.50 മീറ്റർ വീതിയും 35 മീറ്റർ നീളമുള്ള നടപ്പാലം പൊളിച്ച് മൂന്ന് സ്പാനുകളോടെ 11 മീറ്റർ വീതിയിലും ഇരുവശങ്ങളിലും അപ്രോച്ച് സ്ലാബ് സഹിതം 38.2മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുക.

പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം, സ്ഥലമെടുപ്പ്, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എന്നിവയ്ക്കായി 10.24 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് ബ്രിഡ്ജ് ഡിവിഷനാണ് പാലത്തിന്റെ രൂപകൽപ്പന നടത്തിയത്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ കാർഷിക കർഷികേതര മേഖലകളിൽ വികസനം സാധ്യമാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ ലില്ലി ഫ്രാൻസിസ്, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത എന്നിവർ പങ്കെടുത്തു.

................................

പാലവും നിർമ്മാണവും

11 മീറ്റർ വീതിയിൽ

അപ്രോച്ച് സ്ലാബ് സഹിതം 38.2 മീറ്റർ നീളത്തിൽ

ഇരുവശത്തേക്കും ഒരേ സമയം വാഹനങ്ങൾ പോകുന്നതിനുള്ള സൗകര്യം

ഇരു വശങ്ങളിലും ഫുഡ്പാത്ത് സൗകര്യം

12 മീറ്റർ വീതിയോടെ അപ്രോച്ച് റോഡിന് ചവറാംപാടം സൈഡിൽ 110 മീറ്റർ നീളവും മുടിക്കോട് സൈഡിൽ 749 മീറ്റർ നീളവും