
തൃശൂർ: ജില്ലയിൽ പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. മത്തൻ, എളവൻ, വെള്ളരി ഒഴിച്ചു ബാക്കി എല്ലാ സാധനങ്ങൾക്കും തീവില ആണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രധാന മാർക്കറ്റ് ആയ ശക്തൻ അടച്ചിട്ടിട്ട് ആഴ്ചകൾ പിന്നിട്ടു. ശക്തൻ മാർക്കറ്റ് പ്രവർത്തനം നിർത്തി വെച്ചതോടെ ചെറുകിട വ്യാപാരികൾ മറ്റു ജില്ലകളിലും നഗരത്തിനു പുറത്തു വഴിയോരങ്ങളിൽ ലോറികളിൽ എത്തിച്ചു വില്പന നടത്തുന്ന മൊത്ത കച്ചവടക്കാരിൽ നിന്നാണ് വാങ്ങുന്നത്. 
ഇതും വില വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. സവാള വില 70 കടന്നു. ഒരു മാസം മുൻപ് 20 മുതൽ 25 രൂപക്ക് കൊടുത്തിരുന്ന സവാളക്കാണ് വില കുതിച്ചുയർന്നത്. തമിഴ് നാട്ടിൽ ഉണ്ടായ മഴയിൽ വിളകൾക്ക് ഉണ്ടായ നാശമാണ് വില വർദ്ധിക്കാൻ കാരണം.
കൊവിഡ് മൂലം തൊഴിൽ നഷ്ടപെട്ടവർ പലരും വാഹനങ്ങൾ വാടകക്ക് എടുത്തു പച്ചക്കറി വില്പന നടത്തിയിരുന്നു. എന്നാൽ വില വർദ്ധിച്ചതോടെ പലരും ഇതിൽ നിന്ന് പിൻവാങ്ങി തുടങ്ങി. ഒരു മാസം ഉണ്ടായിരുന്ന വിലയേക്കാൾ രണ്ടിരട്ടി വിലയാണ് ഇപ്പോൾ പച്ചക്കറികൾക്ക് ഉണ്ടായിട്ടുള്ളത്. അതേ സമയം കൂർക്കയുടെ വില നാടൻ കൂർക്കയുടെ വരവോടെ അല്പം കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്നത് 50 ൽ എത്തിയിട്ടുണ്ട്. കൊവിഡിനെ തുടർന്ന് ഇടക്കിടെ മാർക്കറ്റ് അടച്ചിടേണ്ടി വരുന്നത് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നത് കണക്കിലെടുത്താണ് അനിശ്ചിതകാലത്തേക്ക് മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചത്. 
രണ്ടു ദിവസം മുൻപ് കോർപ്പറേഷന് മുന്നിലെ ജയ്ഹിന്ദ് മാർക്കറ്റും അടച്ചിരുന്നു. പ്രദേശം നിയന്ത്രണ മേഖല ആയതോടെയാണ് മാർക്കറ്റ് അടച്ചിട്ടത്. ജില്ലയിൽ മറ്റൊരു പ്രധാന മാർക്കറ്റ് ആയ കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത് ജില്ലയുടെ തെക്കു പടിഞ്ഞാറൻ മൂലയിൽ ആയതിനാൽ അധികം പേർക്ക് ഗുണം ലഭിക്കില്ല. മത്സ്യത്തിനും വില വർദ്ധിച്ചിട്ടുണ്ട്. നവരാത്രി ആകുന്നതോടെ പച്ചക്കറി വില ഇനിയും ഉയരും എന്നാണ് കണക്കു കൂട്ടുന്നത്. നിലവിൽ ഉള്ള നിയന്ത്രണ രീതികൾ അശാസ്ത്രീയമെന്ന ആരോപണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത് വന്നിരുന്നു.
പച്ചക്കറി -വില
സബോള -80
പയർ -50
വെണ്ട -50
കാരറ്റ് -90
കായ -40
ചെറിയ ഉള്ളി -90
മുരിങ്ങ -80
തക്കാളി -60
ബീൻസ് -60
ചേന -35
കൂർക്ക -50