
ഗുരുവായൂർ: പഞ്ചരത്നങ്ങളിലെ മൂന്നു പേർ ഇന്ന് ഗുരുവായൂരപ്പന്റെ മുന്നിൽ വരണമാല്യം ചാർത്തും. ഒറ്റപ്രസവത്തിൽ പിറന്ന പഞ്ചരത്നങ്ങളായ തിരുവനന്തപുരം, പോത്തൻകോട് നന്നാട്ടുകടവിൽ പരേതനായ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളിൽ മൂന്നുപേരുടെ വിവാഹമാണ് ഇന്ന് നടക്കുന്നത്. രാവിലെ 7.45നും 8.30നും മദ്ധ്യേയാണ് താലികെട്ട്.
ഏപ്രിൽ 26നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം പ്രവാസികളായ വരന്മാർക്ക് നാട്ടിലെത്താനായില്ല. ഇതേത്തുടർന്നാണ് വിവാഹം മാറ്റിവച്ചത്. മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ. കോഴിക്കോട് സ്വദേശിയായ മാദ്ധ്യമ പ്രവർത്തകൻ മഹേഷാണ് ഓൺലൈൻ മാദ്ധ്യമ പ്രവർത്തകയായ ഉത്തരയ്‌ക്ക് മിന്ന് ചാർത്തുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അനസ്‌തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരൻ മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ്.
അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്രജയുടെ വരനും പത്തനംതിട്ട സ്വദേശിയുമായ ആകാശിന് കുവൈറ്റിൽ നിന്ന് നാട്ടിലെത്താനാകാത്തതിനാൽ ഇവരുടെ വിവാഹം മാറ്റിവച്ചു. സഹോദരിമാരുടെ ഏക സഹോദരൻ ഉത്രജൻ. അമ്മ രമാദേവി ജില്ലാ സഹകരണ ബാങ്ക് പോത്തൻകോട് ശാഖയിലെ ജീവനക്കാരിയാണ്.