ഗുരുവായൂർ: നഗരസഭാ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷം. നടപടികൾ കടുപ്പിച്ച് അധികൃതർ. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കളക്ടർ ഗുരുവായൂരിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്നാണ് കൊവിഡ് നിയന്ത്രണത്തിനായുള്ള നടപടികൾ കർശനമാക്കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു.
മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് ഏഴ് വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി. കളക്ടർ എസ്. ഷാനവാസ് നഗരസഭയിൽ വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതും ശ്രദ്ധിക്കുന്നതിനോടൊപ്പം കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന പരിശോധന കർശനമാക്കാനും കളക്ടർ നിർദ്ദേശം നൽകി.
സെക്ടറൽ മജിസ്‌ട്രേറ്റ്, നഗരസഭ, പൊലീസ് എന്നിവയുടെ സംയുക്ത പരിശോധനയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഗുരുവായൂരിലെ ഏഴ് സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കി. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ എവിടേക്ക് പോകുന്നുവെന്നുള്ള കുറിപ്പ് കൈയ്യിൽ കരുതണം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുജനങ്ങൾ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.
രോഗലക്ഷണമുള്ളവർ ആരോഗ്യ വിഭാഗമായോ വാർഡ് കൗൺസിലറുമായോ ബന്ധപ്പെടുക. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്ഥാപന ഉടമകളും കച്ചവടക്കാരും പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്നും കളക്ടർ അറിയിച്ചു. അടിയന്തര യോഗത്തിൽ നഗരസഭാ അധികൃതർ, ജില്ലാ സപ്ലൈ ഓഫീസർ, ടെമ്പിൾ പൊലീസ് സി.ഐ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.