
തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന മൂന്ന് ദിവസം ജില്ലയിൽ രോഗവിമുക്തരുടെ എണ്ണം കുറഞ്ഞത് ചോദ്യചിഹ്നമാകുന്നു. കൊവിഡ് രോഗമുക്തിനിരക്കിൽ രാജ്യം മുന്നേറ്റമുണ്ടാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുമ്പോഴാണിത്. ദേശീയ തലത്തിൽ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായി വർദ്ധിച്ചതായാണ് പറയുന്നത്. അതേസമയം, ഇന്നലെ 480 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 723 പേർ രോഗമുക്തരായത് നേരിയ ആശ്വാസം പകരുന്നു.
ജില്ലയിൽ മൊത്തം രോഗമുക്തി നിരക്ക് 69.65 ശതമാനത്തിലേറെയാണ്. സംസ്ഥാനത്ത് 75.5 ശതമാനവുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ തീവ്രവ്യാപനമാണ് രോഗവിമുക്തി നിരക്കിനെയും ബാധിച്ചതെന്നാണ് കരുതുന്നത്. അതേസമയം, ജില്ലയിൽ രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കൊവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആ പഞ്ചായത്ത്/ നഗരസഭ പൂർണമായും അടയ്ക്കും. കുട്ടികളുടെയോ പ്രായമായവരുടെയോ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായാൽ ആ പ്രദേശവും പ്രത്യേക നിരീക്ഷണത്തിലാവും.
നിയന്ത്രിത മേഖലകൾ
തൃശൂർ കോർപറേഷൻ, പരിയാരം, അളഗപ്പനഗർ, കൊടകര, പാണഞ്ചേരി, പുത്തൂർ, വേലൂർ, മാടക്കത്തറ, പടിയൂർ, ചേർപ്പ്, ചൂണ്ടൽ, പാവറട്ടി, മറ്റത്തൂർ, കാട്ടൂർ, വള്ളത്തോൾ നഗർ, പറപ്പൂക്കര, മേലൂർ,നടത്തറ, മണലൂർ, വെള്ളാങ്ങല്ലൂർ, അവിണിശ്ശേരി, വരന്തരപ്പിള്ളി, കയ്പമംഗലം എന്നീ പഞ്ചായത്തുകളും ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി, കുന്നംകുളം നഗരസഭകളും ഉൾപ്പെടെ 31 തദ്ദേശ സ്ഥാപനങ്ങളാണ് നിയന്ത്രിത മേഖലകളായിട്ടുള്ളത്. ഈ മേഖലകളിൽ മോട്ടോർവാഹന വകുപ്പിന്റെ പ്രത്യേക സംഘത്തെ വിന്യസിക്കും.
നാളെ ജാഗ്രതാ ദിനം
28ന് ജില്ലയിലെ എല്ലാ വകുപ്പുകളും റാപ്പിഡ് റെസ്പോൺസ് ടീമുകൾ, പഞ്ചായത്തംഗങ്ങൾ അടക്കം രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ജാഗ്രതാ ദിനം ആചരിക്കും. വീടുകൾ കയറിയിറങ്ങി ഇതുസംബന്ധിച്ച ജാഗ്രതാസന്ദേശം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും നൽകും. പലസ്ഥലങ്ങളിലും കുട്ടികൾ വെളിയിൽ ഇറങ്ങുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെയും കർശന നടപടി സ്വീകരിക്കും.