
കൊടുങ്ങല്ലൂർ: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് ചട്ടലംഘനം നടത്തുന്നവർക്ക് ഇനിമുതൽ താക്കീത് നൽകില്ല. പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ഹാളിൽ അഡ്വ വി.ആർ സുനിൽകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ എസ്.ഷാനവാസ് ഓൺലൈനായി പങ്കെടുത്തു. കോട്ടപ്പുറം മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കും. വഴിയോരക്കച്ചവടം അനുവദിക്കില്ല. വിവാഹത്തിന് 50 പേരിൽ കൂടുതലും മരണാനന്തര ചടങ്ങുകൾക്ക് 20 പേരിലും കൂടുതൽ പങ്കെടുത്താൽ ശിക്ഷാ നടപടി സ്വീകരിക്കും. നഗര പ്രദേശങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പൊലീസ് ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന കർശനമാക്കും. കണ്ടെയ്മെന്റ് സോണുകളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. പ്രദേശത്ത് അവശ്യസാധനങ്ങൾക്ക് മാത്രമാണ് വിൽപ്പനാനുമതി. നഗരസഭാ പരിധിയിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളിൽ സന്ദർശക ഡയറികൾ സൂക്ഷിക്കുകയും ജീവനക്കാർ മാസ്ക് ശരിയായി ധരിക്കുകയും വേണം. അഞ്ച് പേരിൽ കൂടുതൽ ആളുകളെ ഒരേ സമയം കടകളിൽ കയറാൻ അനുവദിക്കരുത്. 10 വയസിൽ താഴെയുള്ള കുട്ടികളെയും 60 വയസിൽ കൂടുതലുള്ളവരെയും കടയിൽ കയറ്റിയാൽ സ്ഥാപനം അടക്കുന്നതുൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും മറ്റും കൂട്ടം കൂടി നിൽക്കുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും ശിക്ഷാർഹമാണ്.