covid

തൃശൂർ: ദിനംപ്രതി കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവന കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം കേൾക്കാതെ അധികൃതർ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നവരുടെ രോഗാവസ്ഥ അറിയാൻ സാധിക്കാതെ ബന്ധുക്കൾ നട്ടം തിരിയുന്നുണ്ട്.

കൊവിഡിന് പുറമെ മറ്റ് അസുഖങ്ങളും ഉള്ളവരെയാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നത്. ഭൂരിഭാഗവും വൃദ്ധരായതിനാൽ കൂട്ടിരിപ്പുകാർ അത്യാവശ്യമാണ്. എന്നാൽ കൊവിഡായതിനാൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പരിമിതിയുണ്ട്. കൊവിഡ് രോഗികൾക്കൊപ്പം കൂട്ടിരിക്കാൻ നിബന്ധനങ്ങളോടെ അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രായോഗികമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

മെഡിക്കൽ കോളേജിൽ കൊവിഡ് വാർഡുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് ദുരിതത്തിന് പ്രധാനകാരണം. എഴുപതോളം കിടക്കകൾ ഉള്ളിടത്ത് 90 രോഗികളാണ് കിടക്കുന്നത്. ഇവരെ പരിചരിക്കാൻ ഡോക്ടറടക്കം അഞ്ചു പേർ മാത്രമാണുള്ളത്. മെഡിക്കൽ കോളേജിൽ നാലു വാർഡുകൾ കൊവിഡിനായി മാറ്റിവച്ചിട്ടുണ്ട്.

ഓരോ വാർഡുകളിലും അഞ്ചു പേരെ കൊണ്ട് ഡ്യൂട്ടി ചെയ്യാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യം മറികടക്കുന്നതിനായാണ് രോഗികളുടെ വിവരം അറിയുന്നതിന് സേവന കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ജീവനക്കാരും ബന്ധുക്കളും മുന്നോട്ടുവയ്ക്കുന്നത്.

രണ്ടു ഷിഫ്ടുകളിലായി രണ്ടു ജീവനക്കാരെ നിയോഗിച്ചാൽ തീരാവുന്ന പ്രശ്‌നം പരിഹരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ രോഗികളുടെ വിവരം അറിയാൻ പലർക്കും നിരവധി തവണ വിളിക്കേണ്ട അവസ്ഥയാണ്.