 
തൃശൂർ: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും മുൻപുണ്ടായിരുന്ന ജാഗ്രതയിൽ നിന്ന് പിറകോട്ടു പോകരുതെന്നും ജില്ലാ വികസന സമിതി യോഗം. കൊവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച ജില്ലയാണ് തൃശൂർ. എന്നാൽ രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധക്കുറവുണ്ടായോയെന്ന ആശങ്കയും വികസന സമിതി രേഖപ്പെടുത്തി. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രതിരോധം ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ ഇത് ഉറപ്പു വരുത്തണമെന്നും അങ്ങനെ പഴയ നിലയിലേക്ക് തിരിച്ചു പോകാനാകുമെന്നും അദ്ധ്യക്ഷനായ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.
ജില്ലയിൽ മലയോര പട്ടയം ഉൾപ്പെടെ നൽകാനുള്ള പട്ടയങ്ങളുടെ വിതരണ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. കൃത്യതയില്ലാത്ത പട്ടയങ്ങളിൽ പരിശോധന നടത്തി തെറ്റുകൾ തിരുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
പുതുതായി ലൈഫ് പദ്ധതിയിൽ 68,000 ത്തോളം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി പ്രതിനിധി യോഗത്തെ അറിയിച്ചു. അർഹരായ പരമാവധി പേരെ പദ്ധതിയിൽ ഉൾപ്പെടുത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂർത്തീകരിച്ച സ്‌കൂളുകൾ നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ തുറന്നുകൊടുക്കും. കിഫ്ബി ഫണ്ട് വഴി നിർമിക്കുന്ന സ്‌കൂളുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.
ഗവ. ചീഫ് വിപ്പ് കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസി, യു.ആർ. പ്രദീപ്, ഇ.ടി. ടൈസൺ, പ്ലാനിംഗ് ഓഫീസർ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.