
ചിറയിൻകീഴ്: ജനങ്ങളുടെ ദുരിതങ്ങൾക്കും ആവലാതികൾക്കും പരിഹാരം അകലെയായതുകാരണം മഞ്ചാടിമൂട് - കോട്ടപ്പുറം - ചേമ്പുംമൂല റോഡിന്റെ ദുരവസ്ഥ നാടിന്റെ തന്നെ നൊമ്പരമായി മാറുന്നു. ടാർ ഇളകി മാറി റോഡ് കുണ്ടും കുഴിയുമായിട്ടും കാണേണ്ടവർ മാത്രം ഈ റോഡിനെ അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാനായി നാട്ടുകാർ പലപ്രാവശ്യം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും അധികൃതരുടെ വാതിലുകളിൽ മുട്ടുകയും ചെയ്തു.
പക്ഷെ, പരിഹാരം മാത്രം ഇതുവരെ വെളിച്ചം കണ്ടില്ല. ഏകദേശം 8 വർഷങ്ങൾക്ക് മുൻുപാണ് ഇവിടെ ടാറിംഗ് നടത്തിയത്. തുടർന്ന് വലിയ അറ്റകുറ്റപ്പണികളൊന്നും നടന്നില്ല. സ്കൂൾ വാഹനങ്ങളടക്കം സഞ്ചരിച്ചിരുന്ന റോഡായിരുന്നു.
പകൽവീട്, വിജ്ഞാൻവാടി, കോളിച്ചിറ ചരുവിള ദുർഗാദേവീക്ഷേത്രം അടക്കമുള്ള സ്ഥലങ്ങളിൽ പോകണമെങ്കിൽ ഇവിടം താണ്ടണം. ഇവിടത്തെ കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. മറ്റ് വാഹനങ്ങളും ഇവിടം കടക്കുമ്പോൾ വാഹനത്തിന്റെ അടിഭാഗം റോഡിൽ തട്ടി ഉരയാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. ഇതിനെക്കാളൊക്കെ കഷ്ടമാണ് വഴിയാത്രക്കാരുടെ കാര്യം. ചിറയിൻകീഴ് - അഴൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ക്കൂടിയാണ് റോഡ് കടന്നുപോകുന്നത്. റോഡ് പണി ഇനിയും നീണ്ടാൽ മറ്റ് പല സമര മാർഗങ്ങളും സ്വീകരിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.