hh

വർക്കല: കാലം മാറിയിട്ടും വർക്കല നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ കണ്ടകശനി വിട്ടൊഴിയുന്നില്ല. വർക്കല നഗരസഭയുടെ മുനിസിപ്പൽ മിനി ടൗൺ ഹാളിന്റെ താഴത്തെ നിലയിലാണ് മൃഗാശുപത്രി പ്രവർത്തിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപാണ് വർക്കലയിൽ മൃഗാശുപത്രി നിലവിൽ വന്നത്.

നഗരസഭയിലെ 33 വാർഡുകളിലെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന ഈ മൃഗാശുപത്രിയിൽ യാതൊരു വിധ സൗകര്യങ്ങളുമില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ ജീവനക്കാരുടെ കുറവും ഈ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം താളംതെറ്റുന്നുണ്ട്. ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് വർഷങ്ങളായി ഈ ആശുപത്രി പ്രവർത്തിക്കുന്നത്. മരുന്നു കൊടുക്കുന്ന മുൻവശത്തെ മുറി ഉൾപ്പെടെ 3 കുടുസ് മുറികളിലാണ് ആശുപത്രിയുടെ പ്രവർത്തനം. 5 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വനിതാ ജീവനക്കാർ ഉൾപ്പെടെ സേവനമനുഷ്ഠിക്കുന്ന ഈ ആശുപത്രിയിൽ ടോയ്‌‌ലെറ്റ് പോലുമില്ല. കെട്ടിടത്തിലെ റൂഫിംഗ് പൊട്ടിപ്പൊളിഞ് ചോർന്നൊലിക്കുകയാണ് കെട്ടിടത്തിന്റെ ഭിത്തികൾ വിള്ളൽ വീണ് മഴവെളളം ഊർന്നിറങ്ങുകയാണ്. മഴപെയ്താൽ മൃഗാശുപത്രിയിൽ മഴവെളളം കെട്ടി നിൽക്കും.

പ്രതിരോധ കുത്തിവയ്പിനും മറ്റുമായി മൃഗങ്ങളെ കൊണ്ടുവന്നാൽ സൗകര്യപ്രദമായ രീതിയിൽ ഇവയെ കെട്ടുന്നതിനും പരിശോധിക്കുന്നതിനും മതിയായ സൗകര്യം പോലും ഇവിടെയില്ല. മൃഗങ്ങളെ ആശുപത്രിക്ക് മുന്നിലുള്ള റോഡിൽ നിറുത്തിവേണം പരിശോധന നടത്താൻ. വർഷങ്ങൾ പഴക്കമുള്ള മൃഗാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.