നാഗർകോവിൽ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചര ടൺ റേഷനരിയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. ചെന്നൈ, ബാലാജി നഗർ സ്വദേശി രാജു (41), തെങ്കാശി പിള്ളയാർ കോവിൽ സ്വദേശി ഭാസ്‌കർ (19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4,18 ലക്ഷം രൂപയും കണ്ടെത്തി. ഇന്നലെ രാവിലെ 7നായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് തെങ്കാശിയിൽ നിന്ന് പുനലൂർ വഴി നെടുമങ്ങാട്ടെത്തിയ ഇവർ അരി ഇറക്കിയ ശേഷം പാറശാലയ്ക്ക് പോകുമ്പോഴാണ് പളുകൽ ചെക്ക്‌പോസ്റ്റിൽ പിടിയിലാകുന്നത്. 50 കിലോ അരിയുടെ 110 ചാക്കുകളാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണം പുനലൂരിലും നെടുമങ്ങാട്ടും അരി വിറ്റ് കിട്ടിയതാണെന്നും കണ്ടെത്തി. സാധനങ്ങളും പ്രതികളെയും നാഗർകോവിൽ ഫുഡ് സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി. പ്രതികളെ റിമാൻഡ് ചെയ്‌തു.