
പാറശാല: മെഡിക്കൽ ഓഫീസറുടെ വ്യാജ സീലുകൾ നിർമ്മിച്ച ശേഷം, കൊവിഡ് ടെസ്റ്റ് നടത്തിയതിലൂടെ റിസൾട്ട് നെഗറ്റീവ് ആണെന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് പൊഴിയൂരിൽ വിതരണം നടത്തിയ കേസിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. പൊഴിയൂർ പരുത്തിയൂർ പള്ളിവിളാകം വീട്ടിൽ സ്റ്റഡി ബോയി (32), പരുത്തിയൂർപുതുവൽ പുരയിടം വീട്ടിൽ സാഗർ (26) എന്നിവരാണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. പൊഴിയൂർ പൊലീസ് ഇൻസ്‌പെക്ടർ വിനുകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, സി.പി.ഒ വിമൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് സ്റ്റഡി ബോയി നിരവധി വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തിയതായും സർട്ടിഫിക്കറ്റിൽ പതിക്കുന്നതിനായി കളിയിക്കാവിളയിലെ സീൽ നിർമ്മാണ കടയിൽ എത്തി വ്യാജ സീൽ തരപ്പെടുത്തിയതായും തെളിഞ്ഞു. സീൽ നിർമ്മിച്ച് നൽകിയ കട ഉടമയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.കേസിലെ ഒന്നാം പ്രതി കഴിഞ്ഞ 22 ന് അറസ്റ്റിലായതിനെ തുടർന്ന് റിമാൻഡിലാണ്.
ഫോട്ടോ: കൊവിഡ് ടെസ്റ്റ് നടത്തിയതിലൂടെ റിസൾട്ട് നെഗറ്റീവ് ആണെന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് പൊഴിയൂരിൽ വിതരണം നടത്തിയ കേസിൽ അറസ്റ്റിലായവർ