medical-college

അച്ചടക്ക നടപടികൾ പിൻവലിക്കണമെന്ന് ആവശ്യം വീഴ്ച ആരോഗ്യവകുപ്പിന്റേതെന്ന് സംഘടനകൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സർക്കാരെടുത്ത അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർക്ക് പിന്നാലെ നഴ്സുമാരും റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങി. അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് സമരത്തിന് കാരണം. 6നകം ഒത്തുതീർപ്പുണ്ടാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് നഴ്സുമാരുടെ മുന്നറിയിപ്പ്. കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്പെൻഡ് ചെയ്തത്. ഇതിനുപിന്നാലെയാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. പിന്നാലെ ആരോഗ്യപ്രവർത്തകരുടെ ക്വാറന്റൈൻ കൂടി റദ്ദാക്കിയതാണ് സമരക്കാരെ ചൊടിപ്പിച്ചത്. 10 ദിവസം കൊവിഡ് ഡ്യൂട്ടി ചെയ്താൽ 7 ദിവസം അവധി എന്ന ആനുകൂല്യമാണ് റദ്ദാക്കിയത്. അച്ചടക്ക നടപടി പിൻവലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.ജി.എൻ.യു അനിശ്ചിതകാല സമരം തുടങ്ങിയത്. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നടത്തുന്ന റിലേ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. നോഡൽ ഓഫീസർ ഡോ. അരുണയെ തിരിച്ചെടുക്കാനാവശ്യപ്പെട്ടാണ് സമരം. 6ന് തീരുമാനമായില്ലെങ്കിൽ പിറ്റേന്ന് മുതൽ സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റാനും സംസ്ഥാന വ്യാപകമാക്കാനും തീരുമാനമുണ്ട്.

സർക്കാർ പിന്നോട്ടില്ല

സമരം ചെയ്യുന്ന സംഘടനകളുടെ സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറിയിട്ടില്ല. ചർച്ചകൾക്കും വഴിയൊരുങ്ങിയിട്ടില്ല. ആരോഗ്യ പ്രവർത്തകർക്കിടയിലെ ഭരണാനുകൂല സംഘടനകളും സമരക്കാർക്ക് ഒപ്പമാണ്. പ്രത്യേക അവധി റദ്ദാക്കൽ പ്രതികാര നടപടിയല്ലെന്നും കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് തീരുമാനമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സമരം ശക്തമായാൽ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഇരട്ടിയായി.

തീരുമാനമായില്ലെങ്കിൽ പണിമുടക്കിലേക്ക്

ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ളവ നടത്തേണ്ടിവരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. എല്ലാ മെഡിക്കൽ കോളേജുകളിലേയും നഴ്സുമാർ കൊവിഡ് ഇതര ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിൽക്കാനും തീരുമാനം ഉണ്ടായേക്കും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സസ്‌പെൻഷൻ നടപടികൾ പുനഃപരിശോധിക്കൂ എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.