
തിരുവനന്തപുരം: കൊവിഡ് രോഗികൾ സെപ്തംബറോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാകുമെന്ന് കണക്കാക്കിയതായി ആരോഗ്യമന്ത്രിയും സംസ്ഥാന സമൂഹ്യസുരക്ഷാ മിഷൻ ഡയറക്ടറും വ്യക്തമാക്കിയ സാഹചര്യത്തിൽ കൊവിഡ് വ്യാപനത്തിന് കാരണം സമരങ്ങളാണെന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രചാരണം പൊളിഞ്ഞെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.
യു.ഡി.എഫ് പ്രവർത്തകരെ മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ചവർ മാപ്പുപറയണം. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനേറ്റ പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിഗമനത്തെ മുഖ്യമന്ത്രിയും പിന്തുണച്ചിട്ടുണ്ട്. പ്രതിപക്ഷ സമരമാണ് കൊവിഡ് പടരാൻ കാരണമെന്നത് സംബന്ധിച്ച എന്തെങ്കിലും ഡേറ്റ സർക്കാരിന്റെ പക്കലുണ്ടോ?
കൊവിഡ് കേരളത്തിലെത്തിയിട്ട് 9 മാസം പിന്നിടുമ്പോൾ കൊവിഡ് ബാധയിൽ മഹാരാഷ്ട്രയ്ക്കും കർണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സർക്കാരിന് 9 മാസം തയാറെടുപ്പിനായി കിട്ടിയിട്ടും ആരോഗ്യസൂചികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലെ കൊവിഡ് സൂചികകൾ.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമരങ്ങളും പ്രക്ഷോഭങ്ങളും നിറുത്തിവച്ച പ്രതിപക്ഷ നേതാവിനെ ധനമന്ത്രി പുച്ഛിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്തും ചർച്ചകൾ നടത്തിയുമല്ലേ കൊവിഡ് മഹാമാരിയെ നേരിടേണ്ടതെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.