കുളത്തൂർ: കടകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ യുവാവ് പിടിയിൽ. കഴക്കൂട്ടം മേനംകുളം പാർവതിനഗർ പുതുവൽ പുത്തൻവീട്ടിൽ ശുപ്പാണ്ടി എന്ന ഗോകുലാണ് (23) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പ് മോഷ്ടിച്ച ആഢംബര ബൈക്കിലെത്തി കുളത്തൂർ ജംഗ്‌ഷൻ, വായനശാല ജംഗ്‌ഷൻ, മൺവിള എന്നിവിടങ്ങളിലെ മൊബൈൽ കടകൾ കുത്തിത്തുറന്ന് ഫോണുകളും പണവും സാധനങ്ങളും കവർന്ന കേസിലാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതിയായ മാക്കാൻ എന്നുവിളിക്കുന്ന വിഷ്ണുവിനെ നേരത്തെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇരുവരും ചേർന്ന് മെഡിക്കൽ കോളേജ്, വഞ്ചിയൂർ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കുകൾ മോഷ്ടിച്ച കേസിലും കഴക്കൂട്ടം, മംഗലപുരം, വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതികളാണ്. കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണർ അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ സുരേഷ്ബാബു, വിജയകുമാർ, ഗോപകുമാർ, സി.പി.ഒമാരായ സജാദ്‌ഖാൻ, അരുൺ എസ്. നായർ, ശരത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.