1

പൂവാർ: കൈയേറ്റക്കാരുടെ കടന്നുകയറ്റവും മാലിന്യ നിക്ഷേപവും കാരണം നാശത്തിന്റെ വക്കിലാണ് നെയ്യാറിന്റെ കൈവഴിയായ മുട്ടയാർ. ഇത് സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നെയ്യാർ കരകവിഞ്ഞപ്പോൾ വഴി മാറി ഒഴുകിയതാകാം മുട്ടയാർ എന്നാണ് പഴമക്കാരുടെ പക്ഷം. മുട്ടയാറിന്റെ തീരത്താണ് പുരാതനവും ചരിത്രപ്രസിദ്ധവുമായ അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്രം നിലകൊള്ളുന്നത്. അതിനാൽ ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി നടക്കാറുള്ളത് ഇവിടെയാണ്. നെൽ കൃഷിക്ക് കേൾവികേട്ട വിശാലമായ മുടമ്പിൽ ഏല മുട്ടയാറിനെ തൊട്ടുരുമിയാണ് നിലകൊള്ളുന്നത്. തിരുപുറം ഗ്രാമ പഞ്ചായത്തിലെ പഴയകട മുതൽ പൂവാറിലെ ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽ വരെ നീളുന്ന മുട്ടയാറിൻ തീരം അടുത്ത കാലം വരെ തെങ്ങും വാഴയും, മരച്ചീനിയും, പച്ചക്കറികളും വിളയുന്ന കൃഷിയിടങ്ങളായിരുന്നു. അവയെല്ലാം ഇന്ന് തരിശുനിലങ്ങളായി.

തകർച്ച പൂർണം

നീരൊഴുക്ക് കുറയുമ്പോൾ മലിനജലം കെട്ടിക്കിടക്കും. കൂടാതെ പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതും കാണാനാകും. ഇതു കാരണം കൊതുക് ജന്യ രോഗങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. മുട്ടയാർ നെയ്യാറിൽ കൂടിച്ചേരുന്നിടത്ത് ബണ്ട് റോഡിന് കുറുകെ രാജഭരണകാലത്ത് നിർമ്മിച്ച 3 ഷട്ടറുള്ള കലിങ്കുണ്ട്. ഇതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ നീരൊഴുക്കുള്ളത്. മറ്റ് രണ്ടെണ്ണം സമീപത്തെ ഭൂവുടമ കൈയേറി മണ്ണിട്ട് മൂടിയതായും നാട്ടുകാർ പറയുന്നു. മഴക്കാലത്ത് നെയ്യാറിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും കടലിൽ വേലിയേറ്റം ഉണ്ടാകുമ്പോഴും മുട്ടയാറിൽ വെള്ളം കയറി കൃഷി നശിക്കാതാരിക്കാനാണ് പണ്ടുകാലത്ത് ഷട്ടറുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ അവയെല്ലാം തുരുമ്പിച്ച് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.

നാട്ടുകാരുടെ ഇടപെടൽ

2015ൽ പ്രദേശവാസികളുടെ ശ്രമഫലമായി മുട്ടയാർ മലിന്യ മുക്തമാക്കുകയും കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 2.5 ലക്ഷം രൂപ നാട്ടുകാർ ശേഖരിച്ചാണ് മുട്ടയാർ സംരക്ഷണ യജ്ഞം നടത്തിയതെന്ന് അതിൽ പങ്കെടുത്തവർ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ 1 ലക്ഷം രൂപയ്ക്ക് ആനുപാതികമായ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ബണ്ട് റോഡിലെ കലുങ്കിന് സമീപം വൃത്തിയാക്കി.

ക്ഷേത്രക്കടവ് നവീകരിക്കുന്നതിന് എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ക്ഷേത്രക്കടവിന്റെ പണി പൂർത്തീകരിക്കുന്നതോടൊപ്പം മുട്ടയാറിന്റെ നവീകരണവും നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

മുട്ടയാർ

മുമ്പ് ഉണ്ടായിരുന്നത് 50 മീറ്റർ വീതി

ഇപ്പോൾ 5 മീറ്റർ പോലുമില്ല

മുട്ടയാർ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷി, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റുകളുമായി കൂടിയാലോചന നടത്തും. - എം. വിൻസെന്റ് എം.എൽ.എ