kovalam

കോവളം: കഴക്കൂട്ടം–കാരോട് ബൈപ്പാസിന്റെ ഭാഗമായി തിരുവല്ലത്ത് ടോൾ പ്ലാസയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. തിരുവല്ലം പാലത്തിന് 300 മീറ്റർ അകലെ വേങ്കറയിലാണ് ടോൾ പ്ലാസയുടെ നിർമ്മാണം പുരോഗമിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്ഥിരം ടോൾ പ്ലാസയുടെ നിർമ്മാണം നടക്കുമ്പോൾ തന്നെ രണ്ട് മാസത്തിനുള്ളിൽ ടോൾ പിരിവ് തുടങ്ങാറാണ് പതിവ്. ഇരുവശത്തേക്കും പോകുന്ന വാഹനങ്ങൾക്ക് വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ടോൾ പ്ലാസ. ആക്കുളത്താണ് ആദ്യം ടോൾ പ്ലാസ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ടെക്‌നോപാർക്കടക്കം സ്ഥിതി ചെയ്യുന്ന ആക്കുളം മേഖലയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നത് ജോലിക്ക് പോകുന്നവരടക്കമുള്ള ദൈനംദിന യാത്രക്കാരെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇടപെടുകയായിരുന്നു. തുടർന്നാണ് തിരുവല്ലം കോവളം റൂട്ടിൽ ടോൾ പ്ലാസ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, തിരുവല്ലവും നഗരപരിധിയിൽ സ്ഥിതി ചെയ്യുന്നതിനാൽ കോവളത്തു നിന്ന് നഗരത്തിലേക്ക് വരുന്ന ദൈനംദിന യാത്രക്കാരെ ടോൾ പിരിവ് ബാധിക്കുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നു. ഇങ്ങനെയുള്ള യാത്രക്കാർക്ക് ടോൾ നൽകുന്നത് ഒഴിവാക്കാൻ വെള്ളാർ ജംഗ്ഷനിൽ നിന്ന് മറ്റ് വഴികളിലൂടെ നഗരത്തിൽ എത്താം. അതല്ലെങ്കിൽ ദേശീയപാത അതോറിട്ടി നൽകുന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ വാങ്ങി ടോൾ പ്ലാസ വഴി യാത്ര ചെയ്യാനാകും.

ടെൻഡർ ക്ഷണിച്ചു

വിവിധതരം വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് ദേശീയപാത അതോറിട്ടി കടന്നിട്ടുണ്ട്. മാത്രമല്ല, ടോൾ പ്ലാസ പ്രവർത്തിപ്പിക്കുന്നതിന് ഏജൻസികളെ ക്ഷണിച്ചു കൊണ്ടുള്ള ടെൻഡർ നടപടികളും ആരംഭിച്ചു. പുതിയ ടോൾ പ്ലാസ പൂർത്തിയാകുന്നതു വരെ തിരുവല്ലം ജംഗ്ഷന് ഒരു കിലോമീറ്റർ അപ്പുറത്ത് താത്കാലികമായി ഒരു ടോൾ പ്ലാസ സ്ഥാപിക്കും. ഇവിടെ ടോൾ പ്ലാസയിൽ ടോൾ പിരിവിനായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. കോൺട്രാക്ടർമാർ ആയിരിക്കും ടോൾ പിരിക്കുക.

ടോൾ പ്ലാസ പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ കൂപ്പണുകൾ അവിടെ നിന്ന് തന്നെ വാങ്ങാം.

- ദേശീയപാത അതോറിട്ടി അധികൃതർ