
തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് അലങ്കാരമാകുന്ന കിഴക്കേകോട്ട ഫുട് ഓവർബ്രിഡ്‌ജിന്റെ നിർമ്മാണം പത്തുദിവസത്തിനകം പുനരാരംഭിക്കുമെന്ന് നിർമ്മാണ കമ്പനിയായ ആക്‌സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. പൈലിംഗ് ജോലികൾ കഴിഞ്ഞതിനാൽ അഞ്ചുമാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്നും അധികൃതർ പറഞ്ഞു. ഒക്ടോബറിൽ പൂർത്തിയാക്കേണ്ട ഫുട് ഓവർ ബ്രിഡ്‌ജിന്റെ നിർമ്മാണം കൊവിഡ് കാരണമാണ് വൈകിയത്. ഗാന്ധിപാർക്കിൽ നിന്നു തുടങ്ങി ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്കും, ആറ്റുകാൽ ബസ് സ്റ്റോപ്പിൽ നിന്ന് കോവളം ബസ് സ്റ്റോപ്പ് ഭാഗത്തേക്കും, അവിടെ നിന്നു റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന രീതിയിലാണ് ഘടന. കോട്ടയ്ക്ക് സമാനമായി പൈതൃകം സംരക്ഷിച്ചുകൊണ്ട് പൗരാണിക രീതിയിലാണ് ബ്രിഡ്‌ജ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ കിഴക്കേകോട്ടയിലെ കാൽനട യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരമാകും.
എൽ.ഇ.ഡി വാളും
450 സ്‌ക്വയർ ഫീറ്റിൽ എൽ.ഇ.ഡി വാളും ഇതിനൊപ്പം സ്ഥാപിക്കും. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എൽ.ഇ.ഡി വാളായിരിക്കും ഇതെന്ന് കമ്പനി പറഞ്ഞു. സർക്കാരിന്റെ പരസ്യങ്ങളും അറിയിപ്പുകളും മറ്റ് പരസ്യങ്ങളും പ്രദർശിപ്പിക്കാനാണിത്.
പദ്ധതി തുക 2.75 കോടി രൂപ
പാലത്തിന്റെ നീളം 102 മീറ്റർ
നാലു കോണിപ്പടികൾ
സംസ്ഥാനത്തെ ഏറ്റവും വലിയ
ഫുട് ഓവർബ്രിഡ്‌ജ്
സംസ്ഥാനത്തെ ഏറ്റവും വലുതും ആദ്യത്തെ ലിഫ്ടുള്ള ഓവർബ്രിഡ്‌ജും ഇതായിരിക്കും. 15 പേർക്ക് വീതം കയറാവുന്ന രണ്ട് ലിഫ്ടുകളാണ് പാലത്തിൽ സജ്ജീകരിക്കുക. സി.സി ടിവി കാമറ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഇവിടെ നിന്നുള്ള പൊലീസ് കൺട്രോൾ റൂമിലേക്കായിരിക്കും പോകുക. ശീതീകരിച്ച പൊലീസ് എയ്ഡ് പോസ്റ്റും ടൂറിസം ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും. 100 മീറ്റർ പരിധിയിൽ സൗജന്യ വൈഫൈ ഉപയോഗിക്കാനും പൊതുജനങ്ങൾക്ക് കഴിയും. ഗാന്ധിപാർക്കിന് സമീപവും കോവളം ബസ് സ്റ്റോപ്പിന് സമീപവുമായിരിക്കും ലിഫ്റ്റുകൾ സജ്ജമാക്കുക.
'' സ്ഥിരമായിട്ടായിരിക്കും ഫുട്ഓവർ ബ്രിഡ്‌ജ് സ്ഥാപിക്കുന്നത്. ജനങ്ങൾക്ക് തടസമുണ്ടാവാത്ത രീതിയിൽ രാത്രിയിലാണ് ജോലികൾ നടക്കുക. ഇതിനുള്ള അനുമതി നഗരസഭയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കൊവിഡ് രൂക്ഷമായതോടെയാണ് ജോലികൾ ഇടയ്ക്ക് നിറുത്തേണ്ടിവന്നത്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അഞ്ചുമാസത്തിനകം ജോലികൾ പൂർത്തിയാകും.
നസീബ് .എസ്, എം.ഡി
ആക്‌സോ എൻജിനിയേഴ്സ്
പ്രൈവറ്റ് ലിമിറ്റഡ്