
തളിപ്പറമ്പ്: നഴ്സിനെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. പയ്യന്നൂരിലെ ആശുപത്രിയിൽ നഴ്സും കാനായി കാനത്തെ സതീശന്റെയും രാധയുടെയും മകളായ കെ.എസ്. അനുമോളെ ( 23) യാണ് ഒന്നിന് രാവിലെ കേളോത്തെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായി നഴ്സിന്റെ മാതാപിതാക്കളിൽനിന്ന് അടുത്തദിവസം മൊഴിരേഖപ്പെടുത്തും.
മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്ന അന്നൂർ സ്വദേശി അശ്വിനുമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം കഴിഞ്ഞ ഡിസംബർ 30ന് കാലിക്കടവിലെ ഒരു ക്ഷേത്രത്തിലാണ് നടന്നിരുന്നത്. ഭർത്തൃഗൃഹത്തിലും ഭാര്യാഗൃഹത്തിലുമായി കഴിഞ്ഞുവന്ന ഇവർ രണ്ടുമാസം മുമ്പാണ് കേളോത്തെ വാടക ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയത്. സംഭവദിവസം രാത്രിയിൽ അശ്വിൻ ഇല്ലാതിരുന്നതിനാൽ അനുമോൾ ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു. അനുമോളെ തൂങ്ങിയ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് അശ്വിൻ നൽകിയ മൊഴി. മരണത്തെപ്പറ്റി അന്വേഷണം നടത്തിയ പയ്യന്നൂർ പൊലീസ് ഭർത്താവ് അശ്വിനെതിരെ സ്ത്രീധന പീഡന കുറ്റത്തിന് കേസെടുത്തിരുന്നു.