
പത്തനംതിട്ട: ഭർതൃപിതാവിനെ മൺവെട്ടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റുചെയ്തു. കോഴഞ്ചേരി ചെറുകോൽ മധുര ഭവനിൽ ദാമോദരൻ നായരെ (95) മരുമകൾ രാധാമണി (57) കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. രാധാമണിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ആറന്മുള എസ്എച്ച്ഒ ജി. സന്തോഷ് കുമാർ അറസ്റ്റുചെയ്യുകയായിരുന്നു. വീഡിയോ കോൺഫറൻസിലൂടെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (1) ന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 4ന് വീട്ടുമുറ്റത്ത് നിന്ന തന്നെ യാതൊരു പ്രകോപനവും കൂടാതെ മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നെന്നാണ് ദാമോദരൻ നായർ പൊലീസിന് മൊഴിനൽകിയത്. . സംഭവം നടക്കുമ്പോൾ ദാമോദരൻ നായരും ഭാര്യ ഭാനുമതിയമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രക്തത്തിൽ കുളിച്ചു വീട്ടുമുറ്റത്തു കിടക്കുകയായിരുന്ന ദാമോദരൻ നായരെ സമീപത്തെ ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കും തലച്ചോറിനും മൂക്കിനും ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ ന്യൂറോ സർജറി യൂണിറ്റിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ദാമോദരൻ നായർ . മുറ്റത്തുനിന്ന് ചരൽ വാരി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ദാമോദരൻ നായരുടെ മകൻ മധുസൂദനനും ഭാര്യ രാധാമണിയും വർഷങ്ങളായി അകന്നു കഴിയുകയാണ്. മക്കളും മധുസൂദനൻ നായരും ബംഗളൂരുവിലാണ് . കോടതി ഉത്തരവ് പ്രകാരമാണ് രാധാമണി ചെറുകോലിലെ കുടുംബ വീട്ടിലെ 2–ാം നിലയിൽ താമസിക്കുന്നത്.ദാമോദരൻ നായർ തന്നെയും മർദ്ദിച്ചെന്ന് ആരോപിച്ച് രാധാമണിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. .