
തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാരെ മാറ്റി പൊലീസിൽ ചെറിയ അഴിച്ചുപണി. അടുത്തിടെ ഐ.പി.എസ് ലഭിച്ച എട്ട് എസ്.പിമാർക്ക് നിയമനം നൽകി. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി ആർ. ഇളങ്കോയെ നിയമിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്നു. കൊല്ലം റൂറൽ എസ്.പിയായിരുന്ന ഹരിശങ്കറിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (ഇന്റലിജൻസ്) എസ്.പിയാക്കി. ഹെൽമെറ്റില്ലാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിച്ച വൃദ്ധനെ പ്രൊബേഷൻ എസ്.ഐ മർദിച്ചത് കൊല്ലം റൂറൽ ജില്ലാ പൊലീസ് പരിധിയിലായിരുന്നു.
കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിയെ വയനാട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
ഐ.പി.എസ് പദവി ലഭിച്ച പി.ബി. രാജീവിനെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കി. കെ.ബി. രവിയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും എസ്. രാജേന്ദ്രനെ ക്രൈംബ്രാഞ്ച് ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലും തമ്പി എസ്. ദുർഗാദത്തിനെ തൃശൂർ പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടറായും നിയമിച്ചു. ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടാകും.
നിയമനം ലഭിച്ച മറ്റ് എസ്.പിമാർ: രതീഷ് കൃഷ്ണൻ- സ്റ്റേറ്റ് സ്പെഷ്യൽ സ്റ്റേറ്റ് ഇന്റേണൽ സെക്യൂരിറ്റി, ടോമി സെബാസ്റ്റ്യൻ- ക്രൈംബ്രാഞ്ച് എറണാകുളം, എൻ. വിജയകുമാർ- സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റേഞ്ച്.