
തിരുവനന്തപുരം: ധന്യമായ വാക്കുകൾ കൊണ്ട് കവിതയിൽ വേറിട്ടൊരു ശൈലി കൊത്തിയെടുത്തതാണ് ഏഴാച്ചേരി രാമചന്ദ്രന്റെ മഹിമ. ആ കവിതകളിൽ എന്നും അഗ്നിനാളങ്ങളുടെ ചൂടും ചൂരുമുണ്ട്. അത് കവിതയ്ക്കൊപ്പം കവിയുടെ പ്രസംഗങ്ങളിലും സ്ഫുരിച്ചു നിൽക്കുന്നു. അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള ഉൗടും പാവിലും നെയ്തെടുത്തതാണ് കവിതകൾ.
കവിതയോട് പ്രതിബദ്ധത പുലർത്തുന്നതായിരിക്കണം കവിയുടെ ആദർശമെന്ന തത്വം മുറുകെ പിടിക്കുന്നു ഏഴാച്ചേരി. ചിന്താവിഷ്ടയായ സീത'യുടെ ശതാബ്ദി സ്മരണയെ ധന്യമാക്കിക്കൊണ്ട് ഏഴാച്ചേരി രചിച്ച 'സീതയുടെ കണ്ണാടി പ്രതിഷ്ഠ' പുതിയകാല സീതയുടെ ആത്മദർശനമാണ്.
കോട്ടയം രാമപുരം ഏഴാച്ചേരി ഗ്രാമത്തിൽ 1944ലാണ് ജനനം. സാഹിത്യ അക്കാഡമി അവാർഡ്, ഉള്ളൂർ അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. നാടകഗാന രചനയ്ക്ക് മൂന്നുതവണ സംസ്ഥാന അവാർഡും നേടി.
ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂർ, ഗന്ധമാദനം എന്നിവയാണ് മറ്റു പ്രധാന കൃതികൾ. ചന്ദന മണിവാതിൽ പാതി ചാരി... (മരിക്കുന്നില്ല ഞാൻ), ഏലേലം കിളിമകളേ... (മീനമാസത്തിലെ സൂര്യൻ) തുടങ്ങി മുപ്പതിലേറെ സിനിമാഗാനങ്ങളും രചിച്ചിട്ടുണ്ട്.
ഏഴാച്ചേരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: വയലാർ അവാർഡ് നേടിയ ഏഴാച്ചേരി രാമചന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം ഏഴാച്ചേരിയുടെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. 'ഒരു വെർജീനിയൻ വെയിൽക്കാലം '' എന്ന ഏഴാച്ചേരിയുടെ കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ചത് സന്തോഷകരമാണ്.