kuzhi

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്ന് തരിപ്പണമായി വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തത് കർഷകരെ വലയ്ക്കുന്നു. പല റോഡുകളും സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്ന് തരിപ്പണമായി. പലയിടത്തും കാൽനട യാത്രപോലും സാധിക്കില്ല. കുണ്ടും കുഴിയുമായ ഈ റോഡുകളിലൂടെ കാൽനട പോലും ദുഃസഹമാണ്. മറ്റ് ഗ്രാമപഞ്ചായത്തുകളുമായി മലയിൻകീഴിനെ ബന്ധിപ്പിക്കുന്ന റോഡുകളാണ് ഇവയിൽ ഏറെയും.

മേപ്പൂക്കട- കുഴയ്ക്കാട് റോഡ് മാറനല്ലൂർ പഞ്ചായത്തുമായും അന്തിയൂർക്കോണം- കല്ലുവരമ്പ് റോഡ് കാട്ടാക്കട പഞ്ചായത്തുമായും ബന്ധിപ്പെടുത്തുന്നു. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ നിരവധി തവണ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചെങ്കിലും ഫലുമുണ്ടായില്ല. അന്തിയർക്കോണം- കല്ലുവരമ്പ്, മേപ്പൂക്കട- കുഴയ്ക്കാട് , മലയിൻകീഴ്-ശ്രീകൃഷ്ണപുരം- മഞ്ചാടി എന്നീ റോഡുകളുടെ തകർച്ചകാരണം ഇതുവഴി ഉണ്ടായിരുന്ന ബസ് സർവീസുകളും നിറുത്തലാക്കിയതോടെ ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിച്ചു. വിഷയത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും റോഡുകൾ ടാറിംഗ് ആരംഭിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

യാത്ര ദുരിതമയം

റോഡുകളിലെ വെള്ളക്കെട്ട് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ സ്കൂൾ- കോളേജ് ബസുകളടക്കം ഇതുവഴി സഞ്ചരിച്ചിരുന്നു. ജീവൻ പണയംവച്ചാണ് വിദ്യാർത്ഥികൾ വാഹനങ്ങളിൽ ഇരുന്നിരുന്നത്.

പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് നവീകരിക്കുമെന്ന അധികൃതരുടെ വാഗ്ദാനമെല്ലാം പതിരായി.

മലയിൻകീഴ്-പഴയറോഡിൽ മാത്രമാണ് പേരിനെങ്കിലും അറ്റകുറ്റപ്പണി നടത്തിയത്. ഇതും യാതൊരു പ്രയോജനവും ഇല്ലാതെയായി.

 പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ നവീകരിക്കാൻ അധികൃതർ തയ്യാറാകണം. നഗരവുമായി ബന്ധിപ്പിക്കുന്ന നമ്മുടെ നാട്ടിലെ നടപ്പാതകൾക്ക് അധികൃതർ പ്രാധാന്യം കൽപ്പിക്കണം.

എൻ. ഷാജി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്

തകർന്ന റോഡുകൾ

മേപ്പൂക്കട-കുഴയ്ക്കാട്

അന്തിയൂർക്കോണം-കല്ലുവരമ്പ്

മലയിൻകീഴ്- ശ്രീകൃഷ്ണപുരം

മലയിൻകീഴ്- പഴയറോഡ്

ഇരട്ടക്കലുങ്ക്- പുത്തൻവിള

മൂഴിനട- മഞ്ചാടി

കരിപ്പൂര്- പനവിള