
വിതുര: തൊളിക്കോട് പി.എച്ച് സെന്ററിന്റെ ശനി ദശ മാറി കുടുംബോരോഗ്യ കേന്ദ്രമായി ഉയർത്തി. എന്നിരുന്നാലും ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ഇനിയും ബാക്കിയാണ്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ഇൻപേഷ്യന്റ് വിഭാഗം തുടങ്ങാത്തതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധവുമുണ്ട്. മലയോര മേഖലയിലെ ആദിവാസി സമൂഹത്തിന്റെയും പ്രദേശവാസികളുടെയും ആശ്രയമായ ഈ ആതുരാലയത്തിന് നിരത്താനുള്ളത് ഇല്ലായ്മയുടെയും വല്ലായ്മയുടെയും കഥകളായിരുന്നു. ഇവിടെയെത്തുന്ന രോഗികളിൽ കിടത്തി ചികിത്സ ആവശ്യമായി വരുന്നവർ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നാല്പതോളം കിടക്കകളുള്ള ആശുപത്രിക്കാണ് ഈ ദുർഗതി. തൊളിക്കോട് പി.എച്ച്.സിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യവുമായി ഇനി കയറാൻ വാതിലുകളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ 10 കിടക്കകളുള്ള ഐ.പി കെട്ടിടവും 30 കിടക്കളുള്ള ഐ.പി ബ്ളോക്കും ആശുപത്രിക്കുണ്ട്. തൊളിക്കോട് ആശുപത്രിയിൽ ഇൻ പേഷ്യന്റ് വിഭാഗം ആരംഭിക്കണമെന്ന ആവശ്യത്തെ ചൊല്ലി നിരവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. തൊളിക്കോട് പി.എച്ച്.സിയുടെ ദുരവസ്ഥയും നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യവും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് സർക്കാർ കുടുംബാരോഗ്യകേന്ദ്രമായി ആശുപത്രിയെ ഉയർത്തുകയായിരുന്നു.
പ്രവർത്തനം ആരംഭിച്ചിട്ട് 50 വർഷം
1970ലാണ് താത്കാലിക കെട്ടിടത്തിൽ തൊളിക്കോട്ടെ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 1973ൽ തൊളിക്കോട് ഒസ്സൻബീവി നൽകിയ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്ത് ഇടപെട്ട് കെട്ടിടം പണിഞ്ഞു നൽകി. ആദ്യഘട്ടത്തിൽ 10 കിടക്കകളാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യവകുപ്പ് 30 കിടക്കകളോടുകൂടി ആധുനികരീതിയിലുള്ള പുതിയ കെട്ടിടം പണിഞ്ഞു. തൊളിക്കോട് മുസ്ലീം ജമാ അത്ത് മറ്റൊരു കെട്ടിടം കൂടി പണിഞ്ഞ് നൽകി. അൽ-റിഫ ചാരിറ്റബിൾ ട്രസ്റ്റ് കിടക്കകളും ഉപകരണങ്ങളും നൽകിയതോടെ സൗകര്യങ്ങൾ പൂർത്തിയായെങ്കിലും കിടത്തിച്ചികിത്സ ആരംഭിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ചികിത്സയില്ലാത്തതിനാൽ രോഗികൾ വിതുര ഗവ. താലൂക്ക് ആശുപത്രിയെയോ നെടുമങ്ങാട് ജില്ലാ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.