
തിരുവനന്തപുരം: സ്വപ്ന സുരേഷ് എൻഫോഴ്സമെന്റിന് നൽകിയ മൊഴി പുറത്തുവന്നതോടെ സ്വർണക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോൾ അന്വേഷണ ഏജൻസിക്ക് വ്യക്തമായിക്കഴിഞ്ഞു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹക്കേസിൽ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാർമ്മികത ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സി.പി.എം കേന്ദ്രകമ്മിറ്റി മറുപടി പറയണം. സർക്കാരിനെതിരായ സമരം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. മുഖ്യമന്ത്രിയും സർക്കാരും രാജിവച്ചൊഴിയും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.