
തിരുവനന്തപുരം: ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻ യാനിലേക്ക് ഒരു ചുവടുകൂടി വച്ചുകൊണ്ട് ഇന്ത്യയുടെ സ്വന്തം സ്‌പേസ് ഷട്ടിൽ ഡിസംബറിൽ ആദ്യ പരീക്ഷണ ലാൻഡിംഗിനൊരുങ്ങുന്നു.
അമേരിക്കയുടെ മുൻ ബഹിരാകാശ ഷട്ടിലുകളുടെ മാതൃകയിൽ ഒന്നിലേറെ ദൗത്യങ്ങൾക്ക് ഉപയോഗിക്കാവുന്നതും റൺവേയിൽ വിമാനം പോലെ ലാൻഡ് ചെയ്യുന്നതുമായ ഷട്ടിൽ ആണിത്. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ചലക്കരെയിലുള്ള ഐ.എസ്. ആർ.ഒ.യുടെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് ലാൻഡിംഗ്. ആർ. എൽ. വി - ടി. ഡി ( റീയൂസബിൾ ലോഞ്ച് വെഹിക്കിൾ - ടെക്നോളജി ഡെമോൺസ്ട്രേഷൻ ) എന്ന പേരിലാണ് പരീക്ഷണം.
ഒരു ഹെലികോപ്റ്ററിൽ ഷട്ടിൽ ഘടിപ്പിച്ച് നാല് കിലോമീറ്റർ ഉയരത്തിലെത്തിച്ച് സ്വതന്ത്രമാക്കും. തുടർന്ന് ഷട്ടിൽ സ്വയം നിയന്ത്രിച്ച് 2.2 കിലോമീറ്റർ നീളമുള്ള റൺവേയിൽ ലാൻഡ് ചെയ്യും. നാൽപതിലേറെ സാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രജ്ഞരും അവിടെ ഒരുക്കങ്ങളിലാണ്. നേരത്തെ സ്‌പേസ് ഷട്ടിൽ കടലിൽ ലാൻഡ് ചെയ്ത് പരീക്ഷിച്ചിരുന്നു.
ഭ്രമണപഥത്തിൽ നിന്ന് തിരികെ ഭൗമാന്തരീക്ഷത്തിൽ കടക്കുമ്പോഴുള്ള ( റീ എൻട്രി ) തീപിടിത്ത സാദ്ധ്യത, അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള സംവിധാനം, ഗതിനിർണ്ണയ സംവിധാനം, കമ്പ്യൂട്ടർ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ നിന്ന് കുതിച്ചുയർന്ന് ബഹിരാകാശത്തെത്തി ഭൂമിയെ വലംവെച്ച് തിരിച്ച് ഭൂമിയിൽ ഇറങ്ങാനുള്ളതാണ് ഷട്ടിൽ.അതിന് കൂടുതൽ പരീക്ഷണങ്ങൾ വേണം.
സ്‌പേസ് ഷട്ടിൽ പദ്ധതി
2016 മേയ് 23നാണ് ഷട്ടിൽ പരീക്ഷണത്തിന് തുടക്കം
ഷട്ടിലിന്റെ നീളം 6.5 മീറ്റർ
ചിറകുകളുടെ വീതി 3.5 മീറ്റർ
ഭാരം 1750കിലോഗ്രാം
11മീറ്റർ നീളമുള്ള രണ്ട് ഖരഇന്ധന ബൂസ്റ്ററുകൾ
ആദ്യബൂസ്റ്റർ 33കിലോമീറ്റർ ഉയരത്തിൽ എത്തിക്കും
രണ്ടാമത്തേത് 65കിലോമീറ്റർ കൂടി
മൊത്തം നൂറ് കിലോമീറ്റർ ഉയരെ ബഹിരാകാശത്ത്.
കുതിപ്പ് ശബ്ദത്തിന്റെ 5 മടങ്ങ് വേഗതയിൽ
തിരിച്ചിറങ്ങുമ്പോൾ ശബ്ദത്തിന്റെ നാല് മടങ്ങ് വേഗത
ഘർഷണതാപം കുറയ്ക്കാൻ ഭൗമാന്തരീക്ഷത്തിൽ ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത
770സെക്കൻഡ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ട്.
#ഷട്ടിലിന്റെ നേട്ടങ്ങൾ
*ഉപഗ്രഹവിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കാം
*മനുഷ്യ ദൗത്യങ്ങൾ.
*കൂടുതൽ വിക്ഷേപണങ്ങൾ
#അടുത്ത ഘട്ടങ്ങൾ
*ശബ്ദത്തെക്കാൾ വേഗത്തിൽ സ്വയം കുതിച്ച് ബഹിരാകാശത്ത്
*സ്വയം നിയന്ത്രിച്ച് തിരിച്ച് ഇറങ്ങുക
*ഭൂമിയിൽ നിന്നുള്ള വസ്തുവുമായി ബഹിരാകാശത്തുപോയി തിരിച്ചെത്തുക.
*അന്തരീക്ഷത്തിൽ നിന്ന് ഒാക്സിജൻ വലിച്ചെടുത്ത് പറക്കുന്ന സ്ക്രാംജെറ്റ് പരീക്ഷണം
#വിക്ഷേപണങ്ങൾ അടുത്തമാസം
കൊവിഡ് മൂലം നിറുത്തിയ വിക്ഷേപണങ്ങൾ അടുത്തമാസം ആരംഭിക്കും. പി.എസ്.എൽ.വി.സി. 49 റോക്കറ്റിൽ റിസാറ്റ് 2ബി.ആർ.2 ഉപഗ്രഹവും പത്ത് വാണിജ്യ ഉപഗ്രഹങ്ങളും ഒന്നിച്ച് വിക്ഷേപിക്കും .
--എസ്. സോമനാഥ്, വി.എസ്. എസ്.സി. ഡയറക്ടർ