suraj

തിരുവനന്തപുരം: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് സുരാജ് വെഞ്ഞാറമൂടിനെ കാസ്റ്റ് ചെയ്തിരുന്നില്ല. 'ടേക്ക് ഓഫ് 'സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ, ആ സിനിമയെക്കുറിച്ചു പറഞ്ഞതുകേട്ടപ്പോൾ സുരാജിന്റെ മനസ് ചിത്രത്തിലെ ഭാസ്‌കര പൊതുവാളിനോട് അടുത്തു. അന്ന് പേരും ഇട്ടിരുന്നില്ല. മാസങ്ങൾ കഴിഞ്ഞു. സുരാജിന്റെ അച്ഛന്റെ മരണശേഷം അതിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ കഴിയുമ്പോഴാണ് നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ കാൾ എത്തിയത്. 'സുരാജ് അഭിനയിക്കുകയാണെങ്കിൽ ഞാനീ സിനിമ നിർമ്മിക്കും'. മനസ്സുകൊണ്ട് ആഗ്രഹിച്ച വേഷം തേടിവന്നതുകണ്ട് അത്ഭുതപ്പെട്ടു. മഹേഷ് നാരായണൻ പറഞ്ഞ സിനിമയായിരുന്നു അത്.

സുരാജിന്റെ ജീവിതത്തിലെ വലിയ മേക്കപ്പ് പരീക്ഷണം നടന്നതും ഈ കഥാപാത്രത്തിനുവേണ്ടിയാണ്. ''ഭാസ്‌കരപൊതുവാളിന്റെ രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതൽ രാത്രിവരെ മേക്കപ്പ്മാന് മുന്നിൽ ഇരുന്നു. എന്റെ മുഖത്ത് അവർ മാറി മാറി പരീക്ഷണങ്ങൾ നടത്തി. മേക്കപ്പ് പൂർത്തിയാക്കി കണ്ണാടിക്കുമുന്നിൽ ചെന്നപ്പോൾ അച്ഛന്റെ രൂപമായിരുന്നു, അച്ഛൻ വിട്ടുപിരിഞ്ഞിട്ട് അന്നേക്ക് ഒരുവർഷമാകുന്നേയുള്ളൂ... ചിത്രീകരണം തുടങ്ങുംമുൻപ് ചാരുകസേരയിൽ നീണ്ടുനിവർന്ന് കിടന്ന് ചേച്ചിയെ വീഡിയോ കാളിൽ വിളിച്ച് ഫോൺ അമ്മയ്ക്ക് നൽകാൻ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട് 'മക്കളെ അച്ഛനെപ്പോലെതന്നെയിരിക്കുന്നെടാ' എന്നാണ് അമ്മ പറഞ്ഞത്''- സുരാജ് ഓർമ്മിക്കുന്നു.

അവർഡിനർഹനാക്കിയ മറ്റൊരു ചിത്രമായ 'വികൃതി'യിലെ എൽദോയ്ക്ക് വികാരവിചാരങ്ങൾ അവതരിപ്പിക്കാൻ ശബ്ദംപോലും തുണയില്ല, ആംഗ്യഭാഷയിലൂടെയാണ് ആശയവിനിമയം. സന്തോഷമായാലും സങ്കടമായാലും മുഖത്തെ ഭാവങ്ങൾ കൊണ്ടുവേണം പ്രകടിപ്പിക്കാൻ. കുട്ടിക്കാലം മുതൽ അത്തരത്തിലുള്ള ഒരുപാടുപേരെ നിരീക്ഷച്ചതിന്റെ ബലത്തിലാണ് എൽദോയെ സുരാജ് മനോഹരമാക്കിയത്.

 ചെലവ് വേണ്ടിവരും

''2019ൽ ഒരുപാട് മികച്ച സിനിമകളും വേഷങ്ങളും കിട്ടി. ജനം അതു കണ്ടു. ഇപ്പോൾ സർക്കാരും അതിനെ അംഗീകരിക്കുന്നു. വീണ്ടും ഒരുപാട് നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്. ഇതൊക്കെ ജനങ്ങളിലെത്താൻ ജനജീവിതം സാധാരണ രീതിയിലാവണം. അതുവേഗം ഉണ്ടാകട്ടെ, ജനം തിയേറ്ററിലെത്തട്ടെ. ഇപ്പോൾ ഞാനും പൃഥ്വിയും അഭിനയിക്കുന്ന ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അവാർഡ് പ്രഖ്യാപിച്ചതോടെ വൻചെലവ് ഇവിടെ വേണ്ടിവരും..''

-സുരാജ് വെഞ്ഞാറമൂട്