
തൃശൂർ: കാറിൽ കടത്തിക്കൊണ്ടുവന്ന മാരക മയക്കു മരുന്നുമായി രണ്ടു പേരെ എക്‌സൈസ് ഇന്റലിജന്റ്സും, സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടി. കുതിരാനിൽ വച്ചാണ് പെരുമ്പാവൂർ വെങ്ങോല കൊപ്പറമ്പിൽ അൻഷാദ് 27), പെരുമ്പാവൂർ മുടിക്കൽ, കുടുംമ്പത്തുകുടി സിൻഷാദ് 25) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന മെത്തലീൻഡയോക്‌സി മെത്താംഫീറ്റമിൻ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നും മയക്കു മരുന്നു എത്തിച്ച് തൃശൂർ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നവരാണ് പ്രതികൾ. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ ലഹരി മരുന്ന് ആഡംബര കാറിൽ വൻതോതിൽ കടത്തുന്നതായി മദ്ധ്യമേഖലാ ഇന്റലിജന്റ്സിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്‌സൈസ് ഇന്റലിജന്റ്സ് പാർട്ടി ഒരു മാസത്തോളം അന്വേഷണവും, നിരീക്ഷണവും നടത്തിയാണ് കേസ് കണ്ടെത്തിയത്.
എക്‌സൈസ് ഇന്റലിജന്റ്സ് ഇൻസ്‌പെക്ടർ മനോജ്കുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഇന്റലിജന്റ്സ് ഓഫീസർമാരായ കെ. മണികണ്ഠൻ, ഷിബു, സതീഷ്, ഷഫിക്, മോഹനൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജീൻ സൈമൺ, പ്രിവന്റീവ് ഓഫീസർ അബ്ദഗലി, സിവിൽ എക്‌സൈസ് ഓഫീസർ ശിവൻ, ഡ്രൈവർ റഫീഖ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കൊവിഡ് കാലമായതിനാൽ പരിശോധന ഒഴിവാക്കാൻ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് ലഹരിമരുന്ന് കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ശ്രമിച്ച എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായാണ് പിന്തുടർന്ന് പിടികൂടിയത്. വാഹനത്തിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് കണ്ടെടുത്തത്.