
തിരുവനന്തപുരം: ജോസ് കെ. മാണി കാട്ടിയത് കൊടിയ വഞ്ചനയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കെ.എം. മാണിയെ യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരാനാണ് കടുത്ത എതിർപ്പവഗണിച്ചും രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. യു.ഡി.എഫിനെ വഞ്ചിച്ചാണ് ജോസ് എൽ.ഡി.എഫിലേക്ക് പോകുന്നത്. മാണി സാറിന്റെ ആത്മാവ് അദ്ദേഹത്തിന് മാപ്പ് നൽകില്ല.
കോട്ടയം എം.പിയായ തോമസ് ചാഴികാടനും യു.ഡി.എഫ് വഴി നേടിയ എല്ലാ സ്ഥാനവും ധാർമ്മികതയുണ്ടെങ്കിൽ രാജിവയ്‌ക്കണം. ഇടതുപക്ഷവുമായി രഹസ്യ ബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചത്.
എൻ.സി.പിയെ സ്വാഗതം ചെയ്യും
എൻ.സി.പി വരാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ യു.ഡി.എഫ് ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവുമായി മാണി സി. കാപ്പൻ ആശയവിനിമയം നടത്തി. യു.ഡി.എഫിലേക്ക് വരാൻ കാപ്പൻ സന്നദ്ധത അറിയിച്ചു. യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാണെന്നും ഹസൻ പറഞ്ഞു.