
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റി. സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. ഇരുവർക്കുമെതിരെ കൊഫെപോസ ചുമത്തിയതിനെ തുടർന്നാണ് ജയിൽ മാറ്റം.
സ്വപ്നയെ കാക്കനാട് ജയിലിലും സന്ദീപിനെ വിയ്യൂർ ജയിലിലുമായിരുന്നു പാർപ്പിച്ചിരുന്നത്. ഇരുവർക്കുമെതിരെ കൊഫെപോസ ചുമത്തി ഒരു വർഷം കരുതൽ തടങ്കലിൽ വയ്ക്കാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര കൊഫെപോസ സമിതിക്ക് അപേക്ഷ നൽകിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികൾ ഭീഷണിയാണെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കൊഫെപോസ ചുമത്തിയത്.