
തിരുവനന്തപുരം: പൂജപ്പുര സരസ്വതിക്ഷേത്രത്തിൽ നവരാത്രി ഉത്സവം കൊവിഡ് നിയന്ത്രണം പാലിച്ച് നടത്തും. നിയന്ത്രങ്ങൾ ഉണ്ടെങ്കിലും നവരാത്രി മഹോത്സവത്തിൽ ആചാരപരമായ ചടങ്ങുകൾക്ക് മുടക്കമുണ്ടാകില്ല. വിദ്യാരംഭത്തിന് ഗുരുക്കന്മാരെ ഒഴിവാക്കി കുട്ടികൾ അവരവരുടെ മാതാപിതാക്കളുടെ മടിയിലിരുന്ന് വിദ്യാരംഭം കുറിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. രക്ഷിതാക്കൾക്ക് താത്‌പര്യമെങ്കിൽ ആചാര്യനെ അവർക്ക് കൊണ്ടുവരാം. കാവടി ചടങ്ങിൽ 5 പേർ മാത്രമാണ് പങ്കെടുക്കുക, കാവടി അഭിഷേകം, പള്ളിവേട്ട എന്നിവയും നടക്കും. ആചാരപ്രകാരമുള്ള ഒൻപത് ദിവസം നീളുന്ന പൂജകളും കനകസഭയും മണ്ഡപത്തിൽ നടത്തും. നവരാത്രി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനു ചേർന്ന ജനകീയ സമിതി അവലോകനയോഗത്തിലാണ് തീരുമാനം. കാവടി ഘോഷയാത്ര, കലാപരിപാടികൾ, മണ്ഡപ മൈതാനത്തിലെ അമ്യൂസ്‌മെന്റ് പാർക്ക് എന്നിവ ഒഴിവാക്കി. യോഗത്തിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ സുനീഷ് ബാബു, പൂജപ്പുര എസ്.എച്ച്.ഒ. വിൻസെന്റ് എം.എസ്. ദാസ്, സരസ്വതി ദേവീക്ഷേത്രം ജനകീയസമിതി പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ, സെക്രട്ടറി ഗോപു ജി. നായർ, വാർഡ് കൗൺസിലർ ഡോ. വിജയലക്ഷ്മി, ശരണ്യാ ശശികുമാർ, മഹേശ്വരൻ നായർ, വട്ടവിള ഗോപൻ, റോട്ടറി ഗോപകുമാർ, ശ്രീകുമാർ, ഭഗവൽദാസ് പങ്കെടുത്തു.