kaumudi

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ ദുരൂഹ കാറപകടക്കേസിൽ സിബിഐ അന്വേഷണം സ്വർണക്കടത്തിലേക്ക്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയിൽ 2019 മേയിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്​റ്റ് അബ്ദുൾ ജമീലും പ്രതികളാണ്. ഈ കേസിന്റെ മുഴുവൻ രേഖകളും വിവരങ്ങളും റവന്യൂ ഇന്റലിജൻസിൽ നിന്ന് സി.ബി.ഐ ശേഖരിച്ചു. സിബിഐ അന്വേഷണം സ്വർണക്കടത്ത് മാഫിയയിലേക്ക് നീളുമെന്ന് ജൂലായ്31ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും സംശയകരമായ കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വർണക്കടത്തിലെ പ്രതികളായ പ്രകാശനെയും വിഷ്‌ണുവിനെയും സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബാലുവിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടെന്നും പ്രതികളുടെ മൊബൈൽ അവിടത്തെ ടവർപരിധിയിലുണ്ടായിരുന്നെന്നും സിബിഐയ്ക്ക് വിവരംകിട്ടിയിരുന്നു. അപകടത്തിന് സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്നും, ബാലുവിന്റെ മരണശേഷം ദുരൂഹമായ സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

സ്വർണക്കടത്ത് പ്രതികളുടെ വിദേശയാത്രകളെക്കുറിച്ചും അന്വേഷിക്കും. ഏഴു മാസങ്ങളിലായി പ്രകാശൻതമ്പി ഏഴു തവണയും വിഷ്ണു 10തവണയും ദുബായിലേക്ക് പറന്നിട്ടുണ്ട്. ഇരുവരും ചേർന്ന് 210കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആ‌ർ.ഐ കണ്ടെത്തിയത്. ഇവർ വിദേശാത്ര നടത്തിയ ദിവസങ്ങളിൽ സ്വർണംകൊണ്ടുവരാനുള്ള കാരിയർമാരും വിമാനയാത്ര ചെയ്തിട്ടുണ്ട്. അതിനാൽ ഈ യാത്രകൾ സ്വർണക്കടത്തിനാണെന്ന് ഡി.ആർ.ഐ ഉറപ്പിക്കുന്നു. ബാലഭാസ്കർ ജീവിച്ചിരിക്കെ, സംഘാംഗങ്ങൾ സ്വ‌ർണം കടത്തിയോയെന്നും, സാമ്പത്തിക ഇടപാടുകളിലെ ദുരൂഹയുമാണ് സിബിഐയ്ക്ക് കണ്ടെത്തേണ്ടത്.

350കോടിയുടെ

സ്വർണക്കടത്ത്

65ദിവസങ്ങളിലായി 26 പേർ ചേർന്ന് 705കിലോ സ്വർണം കടത്തിയെന്നാണ് കണ്ടെത്തൽ. ഇപ്പോഴത്തെ മൂല്യം 350കോടി.

പത്തുകിലോ സ്വർണം വീതം 63ദിവസം കടത്തി. ഒരുദിവസം 50കിലോ കൊണ്ടുവന്നു. ഒടുവിൽ കടത്തിയ 25കിലോഗ്രാം ഡി.ആർ.ഐ പിടികൂടി

കസ്​റ്റംസ് സൂപ്രണ്ടിനെ പ്രകാശൻതമ്പി പരിചയപ്പെട്ടത് ബാലഭാസ്കറിന്റെ പേരുപയോഗിച്ച്.

സ്വർണക്കടത്തിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ അമ്മാവന്റെ മകൻ പ്രകാശനാണ് ബാലുവിന്റെ വിദേശപരിപാടികളടക്കം നിയന്ത്രിച്ചത്

ബാലവുന്റെ സൗണ്ട് റെക്കോഡിസ്​റ്റ് അബ്ദുൾജബ്ബാർ 17കാരിയർമാരിൽ ഒരാൾ

ബാലു അറിഞ്ഞുകൊണ്ട് സ്വർണക്കടത്ത് നടത്തില്ല. അറിയാതെ നടന്നിട്ടുണ്ടാവാം. വിവരമറിഞ്ഞ് അവരുമായി സഹകരിക്കാതിരുന്നെങ്കിൽ അപായപ്പെടുത്തിയതുമാവാം. സി.ബി.ഐ സത്യം കണ്ടെത്തട്ടെ.

-സി.കെ. ഉണ്ണി

ബാലുവിന്റെ പിതാവ്