
ആലക്കോട്: ഫർലോംഗ്കരയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 850 ലിറ്റർ വാഷ് കണ്ടെത്തി. സമാന്തര വ്യാജമദ്യ ഫാക്ടറിയായി പ്രവർത്തിച്ച കേന്ദ്രത്തിൽ ആലക്കോട് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.വി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു വൈകീട്ട് ആറു മണിയോടെ റെയ്ഡ് നടത്തിയത്. ചെങ്കുത്തായ കുന്നിൻ ചെരുവിലെ തോട്ടുചാലിലാണ് അതീവ രഹസ്യമായി പ്രവർത്തിച്ചത്. തോട്ടിലെ വെള്ളച്ചാട്ടത്തിനടിയിലെ ഗുഹയ്ക്കുള്ളിൽ പ്രത്യേകം കെട്ടിയൊരുക്കിയ വാറ്റു കേന്ദ്രത്തിൽ നിന്നും വാഷിനു പുറമേ ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗ ബാരലുകൾ, ചാരായം കയറ്റി അയയ്ക്കാനുള്ള വിവിധ വലുപ്പത്തിലുള്ള കന്നാസുകൾ തുടങ്ങി നിരവധി സാമഗ്രികൾ കണ്ടെടുത്തു. അലക്കോടും പരിസരങ്ങളിലും വ്യാജ മദ്യത്തിന്റെ അതിപ്രസരം തിരിച്ചറിഞ്ഞ എക്‌സൈസ് സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശമാകെ അരിച്ചുപെറുക്കുകയാണ് . ആകെ എക്‌സൈസ് പിടിച്ചെടുത്തതിൽ 2350 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും ഉൾപ്പെടുന്നു. ഇരുപത്തിനാലു മണിക്കൂറും തുടരുന്ന പരിശോധനയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണ് ആലക്കോട് റേഞ്ചിൽ നടക്കുന്നത് .
എക്‌സൈസ് ഇൻസ്‌പെക്ടർക്കു പുറമേ പ്രിവന്റീവ് ഓഫീസർമാരായ കെ.ജി. മുരളീദാസ്, കെ. അഹമ്മദ്, കെ.കെ സാജൻ,സി.ഇ.ഒമാരായ ടി.വി. മധു, കെ. സുരേന്ദ്രൻ, പി. ഷിബു, വി. ശ്രീജിത്ത്, എഫ്.പി പ്രദീപ്, ഡ്രൈവർ ജോജൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .എക്‌സൈസ് സാന്നിദ്ധ്യമറിഞ്ഞ വാറ്റു സംഘം കടന്നു കളയുകയായിരുന്നു. പ്രതികൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടക്കുന്നു.