വക്കം: വക്കത്ത് കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കം. വക്കത്തെ പ്രധാന കവലയാണ് വക്കം ചന്തമുക്ക് ജംഗ്ഷൻ. മങ്കുഴി മാർക്കറ്റും, വ്യാപാര സ്ഥാപനങ്ങളും, പെട്രോൾ പമ്പും, ബാങ്കുകളുമടക്കം വക്കത്തെ പ്രധാന ജംഗ്ഷനാണിത്.
ഇവിടെ യാത്രക്കാർ ബസ് കയറാൻ കാത്ത് നിൽക്കുന്നത് സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലാണ്. പിന്നെ റോഡിലും.
കാറ്റും, മഴയും, വെയിലും, ചൂടുമേറ്റ് ബസ് കയറേണ്ട അവസ്ഥയാണിപ്പോഴുള്ളത്. വക്കത്ത് ചന്തമുക്കിനു പുറമേ ഗ്രാമ പഞ്ചായത്ത് കാര്യാലയം, റൂറൽ ഹെൽത്ത് സെന്റർ ജംഗ്ഷൻ, ആങ്ങാവിള, എസ്.എൻ ജംഗ്ഷൻ, കായിക്കരക്കടവ്, തുടങ്ങി യാത്രക്കാർ ഏറെയുള്ള ബസ് സ്റ്റോപ്പുകൾ നിരവധിയുണ്ട്. ഒരിടത്ത് പോലും കാത്തിരിപ്പ് കേന്ദ്രങ്ങളില്ല.
വക്കം ചന്തമുക്കിൽ കാത്തിരിപ്പ് കേന്ദ്രത്തിനാവാശ്യമായ സ്ഥലം ഉണ്ടന്നാണ് നാട്ടുകാർ പറയുന്നത്. നിത്യവും നൂറുകണക്കിനാളുകൾ ബസ് യാത്രയ്ക്കായി ഇവിടെ വന്നു പോകുന്നുണ്ട്. കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ വക്കം ചന്തമുക്ക് ജംഗ്ഷന്റെ മുഖച്ഛായ മാറുമെന്ന് കച്ചവടക്കാരും പറയുന്നു.