
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ കൊവിഡ് കണക്കിൽ വർദ്ധന. ഇന്നലെ 848 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ 569 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 259 പേരുടെ ഉറവിടം വ്യക്തമല്ല.ആറുപേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർ വിദേശത്തു നിന്നും അഞ്ചുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. ഏഴുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. കരമന സ്വദേശി രാജഗോപാൽ(47), തൊളിക്കോട് സ്വദേശിനി ഭവാനി(70), ഇടപ്പഴിഞ്ഞി സ്വദേശി ഡട്ടു(42), കരുമം സ്വദേശി അജിത്കുമാർ(59), മഞ്ചംമൂട് സ്വദേശിനി വിജിത(26), വർക്കല സ്വദേശിനി ഉഷ(63), മൂങ്ങോട് സ്വദേശി സതീഷ് കുമാർ(39) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 417 പേർ സ്ത്രീകളും 431 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 97 പേരും 60 വയസിനു മുകളിലുള്ള 154 പേരുമുണ്ട്.1,963 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 10,893 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
പുതുതായി നിരീക്ഷണത്തിലായവർ-1,546
ആകെ നിരീക്ഷണത്തിലായവർ- 30,399
രോഗമുക്തി നേടിയവർ-860