road

പാപ്പിനിശ്ശേരി: ലിജിമ - പാളിയത്ത് വളപ്പ് റോഡ് നവീകരണം ഇഴയുന്നതോടെ നാല് കിലോമീറ്റർ യാത്ര ദുഷ്കരമാകുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ ജപ്പാൻ കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പിടാനായി റോഡിന്റെ പകുതി ഭാഗം കുത്തി പൊട്ടിച്ചിരുന്നു. ഇപ്പോൾ റോഡ് പൂർണമായി തകർന്നു.
പൊതുമരാമത്തിന്റെ കീഴിൽ അഴീക്കോട്, കല്യാശ്ശേരി എം.എൽ.എമാരുടെ വിവിധ വികസന പദ്ധതികളിലൂടെ മൂന്നു കോടിയാണ് റോഡ് വികസനത്തിനായി അനുവദിച്ചത്. മഴക്കാലത്ത് റോഡിന്റെ ഭൂരിഭാഗം സ്ഥലത്തും വെള്ളം കെട്ടി നിൽക്കുന്നതും പതിവാണ്. അവ ഒഴിവാക്കുന്നതിന് ഓവു ചാലുകൾ നിർമ്മിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. എന്നാൽ വീതി കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് വികസനത്തിന് നടപടി സ്വീകരിക്കാത്തത് അപകട സാദ്ധ്യ കൂട്ടും. നാല്ബസുകൾ അടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണിത്. പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി നടക്കുന്ന ഘട്ടത്തിൽ പഴയങ്ങാടി- പയ്യന്നൂർ ബസുകൾ വഴി തിരിച്ച് വിട്ട സമാന്തര പാത കൂടിയാണ്. കൊവിഡ് വ്യാപനവും റോഡ് തകർച്ചയും കൂടിയായതോടെ റൂട്ടിലെ എല്ലാ ബസുകളും സർവീസ് നിറുത്തിയത് നാട്ടുകാരുടെ യാത്ര ക്ലേശവും ഇരട്ടിയാക്കി.