
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഒ.തോമസ് പണിക്കർ നിർമിച്ച് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കട്ട് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശേരിക്ക് നൽകും. 'മൂത്തോൻ' ഒരുക്കിയ ഗീതുമോഹൻദാസാണ് മികച്ച സംവിധായിക. ഈ ചിത്രത്തിലെ അഭിനയത്തിന് നിവിൻപോളി മികച്ച നടനായി. 'പ്രതി പൂവൻകോഴി'യിലെ അഭിനയത്തിന് മഞ്ജുവാര്യർ മികച്ച നടിയായി.
ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. മൊത്തം നാൽപതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരത്തിന് പൃഥ്വിരാജിനെ (ലൂസിഫർ) തിരഞ്ഞെടുത്തു.
മറ്റ് അവാർഡുകൾ
രണ്ടാമത്തെ ചിത്രം: വാസന്തി (നിർമ്മാണം സിജു വിൽസൺ, സംവിധാനം റഹ്മാൻ ബ്രദേഴ്സ്). സഹനടൻ: വിനീത് ശ്രീനിവാസൻ (തണ്ണീർമത്തൻ ദിനങ്ങൾ), ചെമ്പൻ വിനോദ് (ചിത്രം:ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്),സഹനടി: സ്വാസിക (വാസന്തി), ബാലതാരങ്ങൾ: മാസ്റ്റർ വാസുദേവ് സജീഷ് (കള്ളനോട്ടം),ബേബി അനാമിയ ആർ.എസ്. (സമയയാത്ര),നവതിരക്കഥാകൃത്ത്: സജിൻ ബാബു ( ബിരിയാണി), ഗാനരചയിതാവ് : റഫീക്ക് അഹമ്മദ് (ശ്യാമരാഗം), സംഗീത സംവിധാനം : ഔസേപ്പച്ചൻ (എവിടെ), ഗായകൻ: വിജയ് യേശുദാസ് (പതിനെട്ടാംപടി, ശ്യാമരാഗം), ഗായിക: മഞ്ജരി (മാർച്ച് രണ്ടാം വ്യാഴം), ഛായാഗ്രാഹകൻ: ഗിരീഷ് ഗംഗാധരൻ (ജെല്ലിക്കെട്ട്), ചിത്രസന്നിവേശകൻ: സംജിത്ത് മുഹമ്മദ് (ലൂസിഫർ), ശബ്ദലേഖകൻ: ആനന്ദ് ബാബു (തുരീയം,ഹുമാനിയ), കലാസംവിധായകൻ: ദിലീപ്‌നാഥ് (ഉയരെ),മേക്കപ്പ്മാൻ: സുബി ജോഹാൽ, രാജീവ് സുബ്ബ (ഉയരെ), വസ്ത്രാലങ്കാരം: മിഥുൻ മുരളി (ഹുമാനിയ), ജനപ്രിയചിത്രം: തണ്ണീർമത്തൻ ദിനങ്ങൾ (സംവിധാനം: എ.ഡി. ഗിരീഷ്), ജീവചരിത്ര സിനിമ: ഒരു നല്ല കോട്ടയംകാരൻ (സംവിധാനം:സൈമൺ കുരുവിള) കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരൺ ജി. നാഥ്), പ്രത്യേക ജൂറി പരാമർശം: പ്രതി പൂവൻകോഴി (നിർമ്മാണം:ഗോകുലം ഗോപാലൻ)
പ്രത്യേക ജൂറി പുരസ്കാരങ്ങൾ
ഛായാഗ്രഹകൻ: അജയ് ഡേവിഡ് കാച്ചപ്പിള്ളി (പൊറിഞ്ചു മറിയം ജോസ്), ചലച്ചിത്രസംബന്ധിയായ സിനിമ: പി.കെ.റോസി (സംവിധാനം ശശി നടുക്കാട്), അഭിനയം: കെ.കെ.സുധാകരൻ (തി.മി.രം), റോഷൻ ആൻഡ്രൂസ് (പ്രതി പൂവൻകോഴി), അനശ്വര രാജൻ (തണ്ണീർമത്തൻ ദിനങ്ങൾ)
നവാഗത പ്രതിഭകൾ: സംവിധാനം -റോയ് കാരയ്ക്കാട്ട് (കാറ്റിനരികെ), ധർമരാജ് മുതുവരം (സൈറയും ഞാനും), ജഹാംഗിർ ഉമ്മർ (മാർച്ച് രണ്ടാം വ്യാഴം), നടൻ: ചന്തുനാഥ് (പതിനെട്ടാംപടി) നടി ശ്രീലക്ഷ്മി (ചങ്ങായി), കഥ, തിരക്കഥ: പി.ആർ. അരുൺ (ഫൈനൽസ്) ഗാനരചന: റോബിൻ അമ്പാട്ട് ( ഒരു നല്ല കോട്ടയംകാരൻ)
ഹരിഹരന് ചലച്ചിത്ര രത്ന പുരസ്കാരം, മമ്മൂട്ടിക്ക് ജൂബിലി അവാർഡ്
സമഗ്രസംഭാവനകളെ മാനിച്ച് സംവിധായകൻ ഹരിഹരന് ചലച്ചിത്രരത്ന പുരസ്കാരം നൽകുമെന്ന് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ് ഓണക്കൂർ അറിയിച്ചു.
നാൽപതിലേറെ വർഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമയിൽ താരപ്രഭാവം നിലനിറുത്തുന്ന മമ്മൂട്ടിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് നൽകും.
ഛായാഗ്രാഹകൻ എസ്.കുമാർ, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ എന്നിവർക്ക് ചലച്ചിത്രപ്രതിഭാ പുരസ്കാരം നൽകും.