
പഴയങ്ങാടി: ഉത്തര മലബാറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന മലനാട് മലബാർ റിവർ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ നിർമ്മിച്ച ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു. വീഡിയോ കോൺഫറൻസ് മുഖേന നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
പഴയങ്ങാടി ബോട്ട് ടെർമിനലിന് 3 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 100 മീറ്റർ നീളവും 40 മീറ്ററിൽ നടപ്പാതയും, 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ബോട്ട് ടെർമിനലിന് ഉണ്ട്. ഇതോടൊപ്പം സോളർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്. കരിങ്കൽ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയിൽ നിർമ്മിച്ച മേൽക്കൂരയും ആസ്വാദകർക്ക് നവ്യ അനുഭവമാകുന്ന രൂപത്തിലാണ് ടെർമിനലിന്റെ രൂപകൽപ്പന.
ബോട്ട് ടെർമിനലിന്റെ കവാടത്തിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചു. സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയിൽ ബോട്ടിംഗ് നടത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാകും. മലനാട് റിവർ ക്രൂയിസ് ടൂറിസം രണ്ടാം ഘട്ട പദ്ധതിയിൽ കല്യാശേരിയിൽ മംഗലശേരി, കോട്ടക്കീൽപ്പാലം, താവം, പയങ്ങോട്, മുട്ടിൽ, വാടിക്കൽ, മാട്ടൂൽ സെൻട്രൽ, മാട്ടൂൽ സൗത്ത്, മടക്കര എന്നിവിടങ്ങളിൽ മിനി ബോട്ട് ടെർമിനലും, മാട്ടൂൽ തെക്കുമ്പാട് ബോട്ട് ടെർമിനലും പട്ടുവം മംഗലശേരിയിലും പഴയങ്ങാടി മുട്ടുകണ്ടി റോഡിലും നടപ്പാതയും നിർമ്മിക്കും. സ്വദേശി ദർശൻ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഘട്ട വികസനം. ടെണ്ടർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഇതോടെ ജല ടൂറിസത്തിന്റെ പ്രധാന ഹബായി പഴയങ്ങാടി മാറുമെന്നും ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു.