v

വെഞ്ഞാറമൂട്: ചന്ദ്രികയുടെയും സോമന്റെയും ജീവിതത്തിലെ ഒരു ദിവസം തുടങ്ങുന്നത് പുലർച്ചെ നാലു മുതലാണ്. പൊതുപ്രവർത്തനവും കാർഷികവൃത്തിയും സമന്വയിപ്പിച്ച് കൊണ്ട് പോകുന്ന നവ ദമ്പതികളാണ് 51 കാരിയായ ചന്ദ്രികയും 54 കാരനായ സോമനും. മുപ്പത് വർഷം നീണ്ട മൗനാനുരാഗത്തിനൊടുവിൽ സുഹൃത്തുക്കളുടെ സ്‌നേഹോപദേശങ്ങൾക്ക് വഴങ്ങി 2019 ൽ ഇവർ വിവാഹിതയി. ഇടത് യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഇവർ ചെറുപ്പം മുതൽ അടുത്തറിയാവുന്നവർ കൂടിയാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപ് സോമൻ ചന്ദ്രികയെ വിവാഹമലോചിച്ചിരുന്നു. കുടുംബത്തിന്റെ ചുമതലകൾ തലയിലേറ്റേണ്ടി വന്ന ചന്ദ്രികയ്ക്ക് അന്നൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. ചന്ദ്രികയോടുള്ള പ്രണയത്താൽ സോമനും മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചില്ല. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയ സോമൻ 1995 ൽ മാണിക്കൽ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി. 2005 ൽ ബ്ലോക്ക് ഡിവിഷൻ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടായിരത്തിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രിക മാണിക്കൽ പഞ്ചായത്ത് അംഗമായി. 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ പിരപ്പൻകോട് ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. തിരക്കേറിയ പൊതുപ്രവർത്തിനിടയിലും കുടുംബത്തിന്റെ വരുമാന മാർഗമായ കന്നുകാലി വളർത്തലിനും ഇവർ സമയം മാറ്റിവയ്ക്കുന്നു. വിശ്രമമില്ലാത്ത ജീവിതചര്യയാണ് ചന്ദ്രിക - സോമൻ ദമ്പതികളുടെ മുഖമുദ്ര. ഇവരുടെ ഒരുദിവസത്തിന്റെ പകുതി നാട്ടുകാര്യത്തിനും ,പകുതി വീട്ടുകാര്യത്തിനുമായി മാറ്റിയിരിക്കുന്നു. ഒരാൾ പുറത്തേക്കിറങ്ങിയാൽ അടുത്തയാൾ അദ്ധ്വാനം മുഴുവൻ ഏറ്റെടുക്കുന്നു. 16 പശുക്കളുള്ള ഇവർക്ക് ആട്, കോഴി എന്നിങ്ങനെ വെറെയുമുണ്ട് വളർത്തുമൃഗങ്ങളും പക്ഷികളും. പുല്ലവെട്ടുന്നതും പശുക്കളെ കഴുകി വൃത്തിയാക്കുന്നതും കറവയും എല്ലാം ഇവർ തന്നെയാണ് ചെയ്യുന്നത്. തിരക്കേറിയ ജീവിതത്തിനിടയിലും കാരുണ്യത്തിൻെയും കരുതലിന്റെയും കൂടി പാഠമാണ് ചന്ദ്രികയുടെ ജീവിതം. അച്ഛന്റെ മരണശേഷം വൃദ്ധയായ അമ്മയും,അമ്മയുടെ വൃദ്ധരായ രണ്ടു സഹോദരിമാരും നിരാലംബനും വൃദ്ധനുമായ ഒരു അമ്മാവൻ, പ്ലസ് ടു വിദ്യാർത്ഥിയായ സഹോദരന്റെ മകൾ എന്നിവരുടെയെല്ലാം സംരക്ഷണം ചന്ദ്രികയുടെ ചുമതലയാണ്. മാതാവ് ഉൾപ്പെടെ നാല് വൃദ്ധജനങ്ങളെ സംരക്ഷിച്ചും വിശ്രമമില്ലാതെ അദ്ധ്വാനിച്ചും പൊതു പ്രവർത്തനരംഗത്ത് സജീവസാന്നിദ്ധ്യമായും ജീവിതചര്യ ചിട്ടപ്പെടുത്തി ചന്ദ്രികയും സോമനും മുന്നേറുകയാണ്‌.